വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അതിശൈത്യകാലമാണിപ്പോൾ . രാജ്യതലസ്ഥാനത്ത് 5 ഡിഗ്രിക്ക് താഴെ വരെ താപനില താഴ്ന്നതോടെ ജനജീവിതം ദു:സ്സഹമാകുകയാണ് . ഹിമാലയൻ മേഖലകളും കനത്ത ശൈത്യത്തിലേക്ക് വീണുകഴിഞ്ഞു. ഈ അവസ്ഥയിൽ മനുഷ്യർക്ക് പുറത്തിറങ്ങാൻ പോലും ആകുന്നില്ല . റൂം ഹീറ്ററുകൾ പ്രവർത്തിപ്പിച്ച് , ചൂടുള്ള വസ്ത്രങ്ങൾ ധരിച്ച് തണുപ്പിനെ പ്രതിരോധിക്കാനാണ് ശ്രമം .
അസമിൽ കൊടും ശൈത്യത്തിൽ നിന്ന് രക്ഷ നേടാൻ പുതപ്പുകൾ ചൂടി നടക്കുന്ന ആനക്കുട്ടികളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് . അസമിലെ കാസിരംഗയിലാണ് ആനക്കുട്ടികൾ ഭംഗിയുള്ള ചെറിയ പുതപ്പുകൾ ചുറ്റി നടക്കുന്നത് .
വന്യജീവി പുനരധിവാസ കേന്ദ്രത്തിലെ ആനക്കുട്ടികൾക്ക് പുതപ്പ് നൽകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. ഭംഗിയുള്ള ചെറിയ കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ ആനക്കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻസ്വീകാര്യതയാണ് നേടുന്നത്.
ഉത്തർപ്രദേശിലെ മഥുരയിൽ വൈൽഡ് ലൈഫ് എസ്ഒഎസ് കൺസർവേഷൻ ആൻഡ് കെയർ സെന്ററിന് സമീപമുള്ള ഒരു ഗ്രാമത്തിലെ സ്ത്രീകളാണ് ആനക്കുട്ടന്മാർക്ക് വേണ്ടി പുതപ്പ് നെയ്യുന്നത് . മാത്രമല്ല തണുപ്പിനെ പ്രതിരോധിക്കാൻ മികച്ച പോഷകാഹാരങ്ങളാണ് ആനക്കുട്ടികൾക്ക് നൽകുന്നത് .ലക്നൗ മൃഗശാലയിൽ, പെരുമ്പാമ്പുകളുടെ മുറികളിൽ ഹീറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.
Comments