തിരുവനന്തപുരം : ബജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആംബുലൻസ് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടില്ല. രഞ്ജിത് കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും സംസ്ഥാന നേതാക്കൾക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിത്തിനെ വീട്ടിൽ കയറി കൊലപ്പെടുത്തി നാല് ദിവസം കഴിഞ്ഞിട്ടും കേസിൽ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ആലപ്പുഴ ജില്ലയിൽ കുറച്ച് കാലമായി ഇത്തരത്തിലുളള അക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മണ്ണഞ്ചേരിയിൽ പായസം വിതരണം ചെയ്യുകയും പോസ്റ്റർ ഒട്ടികയും ചെയ്തു. അത് ചോദ്യം ചെയ്തതിനാണ് ആർഎസ്എസ് പ്രവർത്തകനായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിക്ക് മുകളിൽ കരിങ്കോടി കെട്ടി കലാപം ഉണ്ടാക്കാൻ ശ്രമിച്ചതും പോപ്പുലർ ഫ്രണ്ട് ആണ്. ശബരിമല തീർത്ഥാടകർക്ക് നേരെയും ഇവർ അക്രമം നടത്തിയിരുന്നു. രഞ്ജിത് കൊലപാതകത്തിൽ എസ്ഡിപിഐയ്ക്ക് ആലപ്പുഴയിൽ സിപിഎമ്മിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അമ്പലപ്പുഴ എംഎൽഎ സലാം പോപ്പുലർ ഫ്രണ്ടിന് വേണ്ടി പ്രവർത്തിക്കുന്നയാളാണ്. അത് സിപിഎം തന്നെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. പോലീസും പോപ്പുലർ ഫ്രണ്ടും പരസ്പര ധാരണയിലാണ് പ്രവർത്തിക്കുന്നത്. ആലപ്പുഴയിൽ കൊലപാതകം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും പോപ്പുലർ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രങ്ങളിലോ ഓഫീസുകളിലോ പരിശോധന നടത്താൻ പോലീസിന് സാധിച്ചിട്ടില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.
ഈ കൊലപാതകത്തോടെ പോലീസും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ധാരണ മറനീക്കി പുറത്തുവന്നിരിക്കുന്നു. പോപ്പുലർ ഫ്രണ്ടിനെ കയറൂരി വിട്ടിരിക്കുകയാണ്. ആലപ്പുഴയിലെ ആദ്യ കൊലപാതകത്തിന് ശേഷം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ആയുധം എടുത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ നടന്നു. ചാവക്കാട്, പാവറട്ടി, ആലുവ, എറണാകുളം, ഗുരുവായൂർ, പറവൂർ, ഹരിപ്പാട്, കായംകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അർദ്ധരാത്രി കലാപാഹ്വാനങ്ങളും കൊലവിളികളും നടന്നു. എന്നാൽ ഒരു സ്ഥലത്ത് പോലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തെ കലാപഭൂമിയാക്കാനുള്ള പോപ്പുലർ ഫ്രണ്ട് തീരുമാനത്തിന് പരവതാനി വിരിക്കേണ്ടവരാണോ പോലീസും സർക്കാരും എന്ന് സുരേന്ദ്രൻ ചോദിച്ചു. പാലക്കാട് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ വിധവ ഹൈക്കോടതിയിൽ അന്വേഷണം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി നൽകിയിട്ടുണ്ട്. സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഇതുവരെ മൂന്ന് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആറ് വർഷത്തിനിടെ 16 ആർഎസ്എസ് പ്രവർത്തകരാണ് സിപിഎമ്മിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഇരയായത്. സർക്കാരിന്റെ തണലിലാണ് മതഭീകരവാദികൾ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നത്. തീവ്രവാദ പരിശീലനം ലഭിച്ചവരാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്എന്നും അദ്ദേഹം വ്യക്തമാക്കി.
വത്സൻ തില്ലങ്കേരിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വത്സൻ തില്ലങ്കേരിക്കെതിരെ നടക്കുന്ന ഗൂഢാലോചന ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായിട്ട് ഇത് തുടരുകയാണ്. രണ്ട് കൊലപാതകക്കേസുകളിൽ അദ്ദേഹത്തെ പ്രതിചേർത്തു. അദ്ദേഹം നിരപരാധിയാണെന്ന് പോലീസിനും സർക്കാരിനുമറിയാം. വത്സൻ തില്ലങ്കേരിയെപ്പോലുള്ള ആർഎസ്എസ് നേതാവിനെ കള്ളക്കേസിൽ കുടുക്കി അപായപ്പെടുത്താനാണ് നീക്കമെങ്കിൽ അത് പോപ്പുലർ ഫ്രണ്ടുകാർ മനസിൽ വെച്ചാൽ മതിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Comments