ബീജിങ്: മതപരമായ ഉള്ളടക്കങ്ങൾ അടങ്ങിയ വിഷയങ്ങൾ പ്രചരിപ്പിക്കുന്നതിന് വ്യക്തികൾക്കും വിദേശ സംഘടനകൾക്കും വിലക്ക് ഏർപ്പെടുത്തി ചൈന. രാജ്യതാത്പര്യങ്ങളും രാജ്യസുരക്ഷയും ചൂണ്ടിക്കാട്ടിയാണ് നീക്കം. ചൈനയുടെ റിലീജിയസ് റെഗുലേറ്ററിൽ നിന്ന് ലൈസൻസ് ഇല്ലെങ്കിൽ, സംഘടനകൾക്കോ വ്യക്തികൾക്കോ മതപരമായ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കാൻ സാധിക്കില്ല. ഹോങ് കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ചൈന മോണിങ് പോസ്റ്റാണ് പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടത്.
മതപരമായ ഉള്ളടക്കം ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കുന്ന ആളുകൾ ചൈനയിൽ നിന്നുള്ള വ്യക്തിയോ അല്ലെങ്കിൽ അവിടെ സ്ഥാപനമുള്ള ആളോ ആയിരിക്കണം. ഈ സ്ഥാപനത്തിന്റെ പ്രതിനിധി ഉറപ്പായും ചൈനീസ് പൗരൻ ആയിരിക്കണം. മതപരമായ ഉള്ളടക്കം ഉപയോഗിച്ച് വിദേശ ഏജൻസികൾ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടുന്നത് തടയാനാണ് ഈ നീക്കമെന്നും ഇവർ പറയുന്നു. മൂന്ന് വർഷത്തേക്കുള്ള ലൈസൻസ് ആയിരിക്കും ഓരോ വ്യക്തിക്കും കിട്ടുന്നത്. മതപരമായ ചടങ്ങുകളുടെ പേരിൽ പണം ശേഖരിക്കാനും സാധിക്കില്ല.
നാഷണൽ റിലീജിയസ് വർക്ക് കോൺഫറൻസിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് പങ്കെടുത്ത് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ തീരുമാനം. ഇത്തരത്തിൽ മതപരമായ നിയന്ത്രണം രാജ്യത്തൊട്ടാകെ ഏർപ്പെടുത്തുന്നത് ഇതാദ്യമായാണ്. മതങ്ങളെ സോഷ്യലിസ്റ്റ് ചിന്താഗതിയുമായി ബന്ധപ്പെടുത്തുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകണമെന്നാണ് ഷി ജിൻ പിങ് അന്ന് നിർദ്ദേശിച്ചത്. ഓൺലൈനിലൂടെ വരുന്ന മതപരമായ കാര്യങ്ങൾ ചൈനയിലെ മതനിയമങ്ങളിൽ വലിയ സ്വാധീനം ഉണ്ടാക്കിയേക്കാമെന്നും ഷി ജിൻ പിങ് പറയുന്നു.
Comments