കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അംഗങ്ങളുടെ നിയമനത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിൽ സർവകലാശാല നിലപാടിനെതിരെയാണ് ഗവർണർ സത്യവാങ്മൂലം നൽകിയത്.
ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമായാണ് സിൻഡിക്കേറ്റ് നേരിട്ട് നടത്തിയതെന്നും സിൻഡിക്കേറ്റ് നടപടി കണ്ണൂർ സർവകലാശാല നിയമത്തിനെതിരാണെന്നും സത്യവാങ്മൂലത്തിലുണ്ട്. അംഗങ്ങളെ നിയമിക്കാൻ സർവകലാശാല ചാൻസലർക്കാണ് അധികാരമെന്നും ഇത് മറികടന്നാണ് നിലവിലെ സിൻഡിക്കേറ്റ് 68 ബോർഡ് ഓഫ് സ്റ്റഡീസും പുന:സംഘടിപ്പിച്ചതെന്നും ഗവർണർ വ്യക്തമാക്കി. സർവകലാശാല നടപടി ചോദ്യം ചെയ്ത് സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
കണ്ണൂർ വിസി നിയമനത്തിനൊപ്പം തന്നെ വിവാദത്തിലായതാണ് ബോർഡ് ഓഫ് സ്റ്റഡീസിലെ നിയമനവും. വിവിധ വിഷയങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനിർദേശം ചെയ്തിരുന്നത് ചാൻസലറായ ഗവർണറായിരുന്നു. എന്നാൽ മൂന്ന് മാസം മുൻപ് സിൻഡിക്കേറ്റ് തന്നെ നേരിട്ട് നിയമനം നടത്തി. ഇക്കാര്യം ചോദ്യം ചെയ്ത് സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചത്.
Comments