അബുദാബി: അബുദാബിയിൽ കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കി.ആഗോള തലത്തിൽ ഒമിക്രോൺ വ്യാപനം ശക്തിപ്പെട്ട സാഹചര്യത്തിലാണ് അബുദാബിയിൽ കൊറോണ നിയമങ്ങൾ കർശനമാക്കുന്നത്. ഈ മാസം 26 മുതൽ 7 ദിവസം ഇടവേളകളിൽ പിസിആർ ടെസ്റ്റ് എടുത്ത് രോഗമില്ലെന്ന് ഉറപ്പാക്കിയാലേ സർക്കാർ ജീവനക്കാർക്ക് ഓഫിസിൽ പ്രവേശിക്കാൻ അനുമതി ലഭിക്കൂ.ജീവനക്കാർക്കും സന്ദർശകർക്കും ഇതു ബാധകമാണ്.
അൽഹൊസൻ ആപ്പിലാണ് ഗ്രീൻപാസ് കാണിക്കേണ്ടതെന്ന് ഗവൺമെന്റ് മീഡിയ ഓഫിസ് അറിയിച്ചു. വിവിധ സ്ഥാപനങ്ങളും പരിശോധന കർശനമാക്കിയിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധിച്ചും ഗ്രീൻപാസ് നോക്കിയുമാണ് ഷോപ്പിങ് മാൾ അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.അബുദാബിയിൽ സൗജന്യമായി പിസിആർ ടെസ്റ്റ് എടുക്കാനുള്ള സംവിധാനമുണ്ട്. 2 വർഷത്തോളമായി അബുദാബി നിവാസികൾക്ക് സൗജന്യമായി പിസിആർ ടെസ്റ്റ് നടത്തിവരികയാണ് സർക്കാർ.
നേരത്തെ വീടുകൾ തോറും കയറിയിറങ്ങി പരിശോധന നടത്തിയിരുന്ന ആരോഗ്യവിഭാഗം കൊറോണ വ്യാപനം കുറഞ്ഞതോടെ നിശ്ചിത ടെന്റുകളിലെ സേവനം തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ 50 ദിർഹത്തിന് പിസിആർ എടുക്കാനും സൗകര്യമുണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന പരിപാടികൾക്കും കൊറോണ നിയമം കർശനമാക്കി.
അബുദാബിയിലെ ഭൂരിഭാഗം ചർച്ചുകളിലെ പ്രവേശനത്തിന് 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് വേണം. ശേഷിയുടെ 60% പേർക്കു മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. 24, 25 തീയതികളിൽ നടക്കുന്ന കുർബാനകളിൽ ഒന്നിൽ മാത്രം പങ്കെടുക്കാം. എന്നാൽ ചില പള്ളികളിലെ പ്രവേശനത്തിനു 48 മണിക്കൂറിനകമുള്ള പിസിആർ വേണം. മറ്റു ചിലയിടങ്ങളിൽ കുർബാനയിൽ പങ്കെടുക്കാൻ ഗ്രീൻ പാസ് മതി. തിരിച്ചറിയൽ കാർഡും അൽഹൊസൻ ആപ്പിൽ ഗ്രീൻപാസും കാണിക്കുന്നവർക്കേ പ്രവേശനം അനുവദിക്കൂ. സന്ദർശക വീസക്കാർ പാസ്പോർട്ട് കരുതണം.ജീവനക്കാരിലോ പള്ളിയിലെത്തിയ വിശ്വാസികളിൽ ആർക്കെങ്കിലുമോ കൊറോണ സ്ഥിരീകരിച്ചാൽ പ്രവേശന നിയമം കൂടുതൽ കർശനമാക്കും.
Comments