ലക്നൗ : ബിജെപി റാലിക്കിടെ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് മുഴക്കിയ മുസ്ലീം യുവാവിന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി . സഹരൺപൂരിൽ നിന്നുള്ള മുസ്ലീം യുവാവായ എഹ്സാൻ റാവുവിന് സുരക്ഷയൊരുക്കി ഉത്തർപ്രദേശ് പോലീസ്
ഡിസംബർ 2 ന് സഹരൺപൂരിൽ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും റാലിയിലാണ് എഹ്സാൻ റാവു യുവാവ് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് മുഴക്കിയത് . എന്നാൽ ഇത് തങ്ങളുടെ മതവികാരങ്ങൾ വ്രണപ്പെടുത്തിയെന്നാണ് മതമൗലികവാദികളുടെ പരാതി . പിന്നാലെയാണ് യുവാവിന് ഭീഷണികൾ ലഭിച്ചത് .
തനിക്ക് ലഭിക്കുന്ന ഭീഷണിയെക്കുറിച്ച് യുവാവ് ലോക്കൽ പോലീസിനും ഭരണകൂടത്തിനും പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് എഹ്സാന് ഗൺമാൻ സുരക്ഷ ഏർപ്പെടുത്തിയതെന്ന് സഹരൺപൂർ എസ്എസ്പി ആകാശ് തോമർ പറഞ്ഞു .തന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച റാവു ബിജെപി ദേശീയ വക്താവ് ഡോ. സുധാൻഷു ത്രിവേദിയെയും കണ്ടിരുന്നു.
യുവാവിനെ മതത്തിൽ നിന്ന് പുറത്താക്കുമെന്ന് ദിയോബന്ദിലെ മൗലാനകളുടെ ഭീഷണിയുമുണ്ടായിരുന്നു. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നിവ പറഞ്ഞതിന് എഹ്സാൻ ക്ഷമ പറയണമെന്നാണ് ദിയോബന്ദ് മദ്രസയിലെ മൗലാന ശൈഖുൽ ഹിന്ദ് മുഫ്തി അസദ് കാഷിം ആവശ്യപ്പെട്ടത് .
എന്നാൽ രാമന്റെ പിൻഗാമിയായാണ് താൻ സ്വയം കരുതുന്നതെന്നും , ഇവ മുഴക്കുന്നതിൽ തന്നെ തടയാൻ ആർക്കുമാകില്ലെന്നും എഹ്സാൻ റാവു പറഞ്ഞു. “ഞങ്ങൾ ശ്രീരാമന്റെ പിൻഗാമികളാണ്. നാം ജീവിക്കുന്ന രാഷ്ട്രത്തെ സ്തുതിച്ചുകൊണ്ട് ഇത് മുഴക്കുന്നതിൽ ഒരു പ്രശ്നവുമില്ല. ജയ് ശ്രീറാം എന്നത് സ്നേഹത്തിന്റെ മുദ്രാവാക്യമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ശ്രീരാമൻ,” എഹ്സാൻ റാവു പറഞ്ഞു.
Comments