ദുബായ്: ഒമിക്രോൺ ഭീതിയെ തുടർന്ന് നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ വിലക്കേർപ്പെടുത്തി.കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ദേശീയ അന്തർദേശീയ ഇൻബൗണ്ട് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയും (എൻസിഇഎംഎ) ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജിസിഎഎ) അറിയിച്ചു.
വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അന്യ രാജ്യങ്ങൾ വഴി യുഎഇയിൽ എത്തുന്ന യാത്രക്കാർക്ക് അയൽ രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണെന്നും അറിയിച്ചിട്ടുണ്ട്.
കൊറോണയുടെ പുതിയ വകഭേദമായ ഓമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. പുതിയ തീരുമാനം യുഎഇയിലേക്ക് വരുന്നവർക്ക് 14 ദിവസം മുമ്പ് ഈ നാല് രാജ്യങ്ങൾ സന്ദർശിച്ചവർക്കും ബാധകമാണ് .
അതേസമയം യുഎഇയിൽ നിന്നുള്ള യാത്രക്കാരെ അതേ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫ്‌ളൈറ്റ് സർവീസുകൾ തുടരും. യുഎഇ പൗരന്മാർ, അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾ, , യുഎഇയും ഈ രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ റെസിഡൻസ് ഉടമകൾ, അടിയന്തര ചികിത്സ ആവശ്യങ്ങൾ മറ്റ് നയതന്ത്ര ദൗത്യങ്ങളെയും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ പുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് കൊറോണ റിസൾട്ടും യാത്രയ്‌ക്ക് 6 മണിക്കൂറിന് മുൻപ് എയർപോർട്ടിൽ നിന്ന് എടുത്ത റാപിഡ് PCR റിപ്പോർട്ടും, യു എ ഇ യിൽ എത്തുമ്പോൾ വീണ്ടും ഒരു റാപിഡ് ടെസ്റ്റിനും വിധേയമാവണ്ടതാണ്. ഇവർക്ക് 10 ദിവസത്തെ ക്വാറന്റൈനും ഒമ്പതാം ദിവസം വീണ്ടും pcr ടെസ്റ്റും എടുക്കേണ്ടതാണ്.
കൂടാതെ, ഉഗാണ്ടയിൽ നിന്നും ഘാനയിൽ നിന്നും നേരിട്ടുള്ള വിമാനങ്ങളിൽ വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് റിസൾട്ടും ആറ് മണിക്കൂറിനുള്ളിൽ എയർപോർട്ടിൽ എടുത്ത റാപ്പിഡ്-പിസിആർ ടെസ്റ്റ് റിപ്പോർട്ടും നിർബന്ധമാക്കി. ട്രാൻസിറ്റ് വിമാന യാത്രക്കാർ ഇത് കൂടാതെ ട്രാൻസിറ്റ് എയർപോർട്ടിൽ വീണ്ടും ഒരു റാപിഡ് ടെസ്റ്റിന് വിധേയമാവണ്ടതാണ്.
പുതിയ നിബന്ധനകൾ ഡിസംബർ 25 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
Comments