ലക്‌നൗ: ഒമിക്രോൺ ഭീതിപടർത്തുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ നിയന്ത്രണങ്ങൾ കർശനമാക്കി.ശനിയാഴ്ച രാത്രി മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ നിലവിൽ വരും.വിവാഹചടങ്ങുകളിൽ 200 പേരിൽ കൂടുതൽ പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്ത് നിന്നോ ഉത്തർപ്രദേശിൽ എത്തുന്നവരെ കണ്ടെത്തി കൊറോണ പരിശോധന നടത്തുന്നുണ്ടെന്നും ബസുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കൊറോണ മൂന്നാം തരംഗത്തിന്റെ സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനം നടത്തിയ മുന്നൊരുക്കങ്ങൾ പുന:പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ സർക്കാർ,സ്വകാര്യ മെഡിക്കൽ ആശുപത്രികളിലെയും സൗകര്യങ്ങൾ പരിശോധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കൊറോണ ഹെൽപ്പ് ഡെസ്‌കും ഡേകെയർ സെന്ററും പ്രവർത്തനക്ഷമമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
Comments