മുംബൈ: ഇടനിലക്കാരെ ഒഴിവാക്കി കൂടുതൽ ലാഭം കർഷകരുടെ കൈകളിലേക്ക് നേരിട്ടെത്തുന്ന തരത്തിൽ നിയമനിർമാണം നടത്തിയ കേന്ദ്രസർക്കാരിനെതിരെ വാളെടുത്തവർക്ക് മഹാരാഷ്ട്രയിൽ നിന്ന് മറുപടി. 2021 ജൂൺ മുതൽ ഒക്ടോബർ വരെയുളള മാസങ്ങളിൽ ഇവിടെ ജീവനൊടുക്കിയത് 1078 കർഷകരാണ്. ഇതിൽ 491 പേർ സർക്കാരിന്റെ വായ്പാ ഇളവിന് അർഹതയുളളവരാണെന്ന യാഥാർത്ഥ്യം കോൺഗ്രസ് ഉൾപ്പെടെയുളള ഭരണസഖ്യത്തിന്റെ നിലപാടുകളിലെ പൊള്ളത്തരം പുറത്തുകൊണ്ടുവരുന്നു.
ബിജെപി ഇതര സർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിലെ ദുരിതാശ്വാസ പുനരധിവാസ വകുപ്പിന്റെ ചുമതലയുളള മന്ത്രി വിജയ് വദേത്തിവാർ ആണ് നിയമസഭയിൽ ഈ കണക്കുകൾ വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ആവിഷ്കരിച്ച നിയമങ്ങൾക്കെതിരെ നടന്ന സമരങ്ങളിൽ ആദ്യം മുതൽ പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികളാണ് മഹാരാഷ്ട്ര ഭരിക്കുന്ന കോൺഗ്രസും ശിവസേനയും എൻസിപിയും. ഇവർ ഭരിക്കുന്ന മഹാരാഷ്ട്രയിൽ തന്നെ ഇത്രയധികം കർഷകർ ജീവനൊടുക്കിയത് ഈ പാർട്ടികളുടെ കർഷക താൽപര്യം പൊളളയാണെന്ന് വ്യക്തമാക്കുന്നു.
ജീവനൊടുക്കിയതിൽ 491 പേർക്ക് സർക്കാർ പദ്ധതിയായ മഹാത്മാ ജ്യോതിറാവു ഫൂലെ വായ്പാ ഇളവ് പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയുളളവരും ആയിരുന്നു. ഇവർ പദ്ധതിക്ക് അർഹരെന്ന് വിവിധ ജില്ലാ സമിതികൾ കണ്ടെത്തുകയും ചെയ്തിരുന്നു. പദ്ധതിപ്രകാരം ഇവർക്ക് സാമ്പത്തിക സഹായവും ലഭിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു.
പ്രകൃതി ദുരന്തവും വിളനഷ്ടവും മൂലം കൃഷി നഷ്ടത്തിലായവരും കടക്കെണിയിലായവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ ആശ്രിതർക്ക് സർക്കാർ നൽകുന്നത് ഒരു ലക്ഷം രൂപയാണ്. എന്നാൽ ഇത് ദുരന്തമായി പരിഗണിച്ച് നഷ്ടപരിഹാരം 4 ലക്ഷം രൂപയെങ്കിലുമാക്കി ഉയർത്താനുളള നിർദ്ദേശം ക്യാബിനറ്റിന് മുൻപിൽ വെയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓരോ സീസണിലെയും വിളവെടുപ്പിന് മുൻപായി കർഷകർക്ക് ഏക്കറിന് 5000 രൂപ വീതം നൽകുന്ന തെലങ്കാന സർക്കാരിന്റെ ഋതുബന്ധു പദ്ധതിയെ മാതൃകയാക്കുന്നതും മഹാരാഷ്ട്ര പരിഗണിക്കുന്നുണ്ട്. ഇതേക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വിജയ് വദേത്തിവാർ പറഞ്ഞു. കർഷകർക്ക് വിത്ത് വാങ്ങാനും വളം വാങ്ങാനും നിലമൊരുക്കാനും അടിസ്ഥാന സംവിധാനങ്ങൾ ഒരുക്കാനും ഇത്തരം സഹായം തുണയാകുമെന്നാണ് വിലയിരുത്തൽ.
ഒരു വർഷത്തിലധികം നീണ്ട സമരത്തിനൊടുവിലാണ് കർഷകരുടെ ക്ഷേമത്തിനായി കൊണ്ടുവന്ന മൂന്ന് നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചത്. രാജ്യത്തെ കർഷകരുടെ പുരോഗതി ലക്ഷ്യമിട്ടാണ് നിയമം സർക്കാർ കൊണ്ടുവന്നതെന്നും എന്നാൽ എല്ലാവർക്കും പൂർണമായി ഉൾക്കൊളളാൻ കഴിയാത്ത നിയമവുമായി മുൻപോട്ടു പോകാൻ താൽപര്യമില്ലെന്നു പറഞ്ഞാണ് നിയമം പിൻവലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്.
കർഷകരുടെ പേരിൽ നിയമങ്ങൾക്കെതിരെ നടന്ന സമരങ്ങൾക്ക് പിന്തുണയും ഇന്ധനവും നൽകാൻ മുൻപിൽ നിന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ സംസ്ഥാനത്തെ കർഷക ആത്മഹത്യകളെക്കുറിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
Comments