ശ്രീനഗർ:കഴിഞ്ഞ 12 മണിക്കൂറിനിടെ കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ച് സൈന്യം. പുൽവാമ ജില്ലയിലും ഷോപ്പിയാനിലുമാണ് ഏറ്റുമുട്ടലുകൾ നടന്നത്. ഷോപ്പിയാനിൽ കൊല്ലപ്പെട്ട ഭീകരർ ലഷ്കർ ഇ തൊയ്ബ അംഗങ്ങളാണെന്നും പുൽവാമയിൽ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും ജമ്മുകശ്മീർ പോലീസ് അറിയിച്ചു.
ഷോപ്പിയാനിലെ ബ്രാരിപോറ സ്വദേശി അഹമ്മദ് ചാക്ക്, രാജബാസിത് യാക്കൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ഭീകരരും നിരവധി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു. യുവാക്കളെ തീവ്രവാദസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ആകർഷിപ്പിക്കുന്നതിലും അഹമ്മദ് ചാക്ക് പ്രധാന പങ്കുവഹിച്ചിരുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ ഹർദുമിറിലാണ് രണ്ടാമത്തെ ഏറ്റുമുട്ടൽ നടന്നത്. ഇവിടെ കൊല്ലപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ജമ്മു പോലീസ് കൂട്ടിച്ചേർത്തു. അതേസമയം ഭീകരരിൽ നിന്നും വൻ ആയുധ ശേഖരം സൈന്യം പിടിച്ചെടുത്തതായും ജമ്മുകശ്മീർ പോലീസ് അറിയിച്ചു.
Comments