ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. 140 കോടിയാണ് ചൈനയിലെ ജനസംഖ്യ.എന്നാൽ കാലങ്ങളായി ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം കാരണം ചൈനയിലെ ജനസംഖ്യ കുത്തനെ ഇടിയുകയാണ്.ദമ്പതിമാർക്ക് ഒറ്റക്കുട്ടിയെന്ന കടുംപിടുത്തം ചൈന നടത്തിയതിന് ശേഷം രാജ്യത്ത് യുവാക്കളുടെയും കുട്ടികളുടേയും എണ്ണം കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു.മനുഷ്യവിഭവശേഷിയെ ഏറ്റവും വലിയ ശക്തിയായി കാണുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.
ജനസംഖ്യയിൽ വരുന്ന കുറവ് ഇതിന് വലിയ തിരിച്ചടി നേരിടുമെന്ന് മനസിലാക്കിയ ഭരണകൂടം ജനസംഖ്യാവർദ്ധനവിനായി നടപടികൾ സ്വീകരിക്കുകയാണ്.
വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയാണ് ഏറ്റവുമൊടുവിൽ ജനസംഖ്യാ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. വിവാഹം കഴിച്ച് കുട്ടികൾക്ക് ജന്മം നൽകുന്ന മാതാപിതാക്കൾക്ക് രണ്ടു ലക്ഷം യുവാൻ(ഏകദേശം 25 ലക്ഷം രൂപ) ലോൺ നൽകാനായി ബാങ്കുകൾക്ക് സാമ്പത്തിക സഹായം നൽകുമെന്നാണ് ജിലിൻ പ്രവിശ്യാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ‘മാര്യേജ് ആൻഡ് ബർത്ത് കൺസ്യൂമർ ലോൺസ്’ എന്ന പേരിലുള്ള പുതിയ പദ്ധതിയിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പലിശനിരക്കിലും ഇളവുണ്ടാകും.
ജനസംഖ്യാ വർദ്ധനയ്ക്കായി വേറെയും പദ്ധതികൾ ജിലിൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പ്രവിശ്യകളിലെ കുട്ടികളുള്ള ദമ്പതികൾ ഇവിടെ രജിസ്റ്റർ ചെയ്താൽ അവർക്ക് റസിഡൻസ് പെർമിറ്റ് നൽകും. പ്രവിശ്യയിലെ എല്ലാ പൊതുസേവനങ്ങളും അവർക്കു ലഭിക്കുകയും ചെയ്യും. മൂന്നോ അതിലധികമോ കുട്ടികളുള്ളവർക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങിയാൽ നികുതി ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രസവാവധിയും പിതൃത്വ അവധിയും ജിലിൻ ഭരണകൂടം നീട്ടിയിട്ടുണ്ട്. നേരത്തെ 158 ദിവസമായിരുന്നു പ്രസവാവധി. ഇത് 180 ആക്കി നീട്ടിയിട്ടുണ്ട്. പിതൃത്വ അവധി 15ൽനിന്ന് 25 ആക്കിയും ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം കുട്ടികൾക്ക് മൂന്നു വയസാകുംവരെ ഓരോ വർഷവും 20 ദിവിസം മാതൃത്വ-പിതൃത്വ അവധിയും ലഭിക്കും.
Comments