ആലപ്പുഴ: കേരളത്തിന്റെ ക്രമസമാധാന നില തകർന്നുകൊണ്ടിരിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ. കേരളം ഇതേവരെ കണ്ടട്ടില്ലാത്ത സംഘർഷാവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങൾ വർദ്ധിക്കുന്നു, തീവ്രവാദ ശക്തികളും സാമൂഹിക വിരുദ്ധരും ഗുണ്ടകളും അഴിഞ്ഞാടുന്നു. സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കേണ്ടതിൽ സർക്കാർ വളരെ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. ഗവർണറുമായുള്ള കൂടികാഴ്‌ച്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനകാംഷികളായവർക്ക് പോലും സംസ്ഥാനത്ത് ഇന്ന് ജീവിക്കാനാകുന്നില്ല. ആലപ്പുഴയിലുണ്ടായ കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സമൂഹം വളരെ ആദരപൂർവ്വം ബഹുമാനിക്കുന്ന അഭിഭാഷകൻ ആലപ്പുഴ നഗരമദ്ധ്യത്തിൽ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ ഇന്നത്തെ അവസ്ഥയുടെ നേർകാഴ്‌ച്ചയാണ്. പോലീസ് നിഷ്‌ക്രിയമായി നിൽക്കുന്നുവെന്നും ഭീകരവാദികളോട് പോലീസ് സന്ധിചേരുന്നവെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
പോലീസിന്റെ ശ്രമം ബിജെപിയെ തകർക്കുകയാണ്. സിപിഎമ്മിനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് പോലീസ് പ്രവർത്തിക്കുന്നത്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ബിജെപി പ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ബിജെപി പ്രവർത്തകരെ പോലീസ് വിളിച്ചുവരുത്തി മണിക്കൂറുകളോളം നിർത്തി ആത്മവീര്യം നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. യാതൊരുവിധത്തിലുള്ള കേസുകളിലും പ്രതികളല്ലാത്തവരെയാണ് പോലീസ് വിളിച്ചുവരുത്തുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
സിപിഎം പോലീസിനെ ആയുധമാക്കുകയാണ്. കേസുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നത് മനസ്സിലാക്കാം. ഒരുവശത്ത് ഗുണ്ടകൾ വിളയാടുന്നു. ഒരിടത്ത് സാമൂഹിക വിരുദ്ധ ശക്തികൾ നിയമം കൈയിലെടുത്തിരിക്കുന്നു. പോലീസുകാർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ് ഇപ്പോളുള്ളത്. ഇക്കാര്യങ്ങൾ ഗവർണറെ ബോധിപ്പിച്ചുവെന്നും കേരളത്തിന്റെ അവസ്ഥയിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തിയെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
Comments