ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുൾഡോസർനാഥ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ്.ഇന്നലെ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ലക്നൗവിൽ നടത്താനിരുന്ന മാരത്തണിന് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കൂടുതൽ ജാഗ്രത ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാരത്തണിന് അനുമതി നിഷേധിച്ചത്.
തുടർന്ന് നിയന്ത്രണങ്ങൾ മറികടന്ന് പ്രിയങ്കയുടെ നേതൃത്വത്തിൽ ഝാൻസിയിൽ യോഗം നടത്തിയിരുന്നു. യോഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അനുകൂലമായി മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു.മാരത്തണിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികളാണ് പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും അനുകൂലമായി മുദ്രാവാക്യം വിളിച്ചത്. ഇതും കോൺഗ്രസിനെ പ്രകോപിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി പാർട്ടിയെത്തിയത്.
പരാമർശത്തിന് പിന്നാലെ കോൺഗ്രസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി ആളുകൾ ഇതിനോടകം തന്നെ രംഗത്തെത്തികഴിഞ്ഞു.ബിജെപി അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടികളെ മർദ്ദിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെയും പ്രതിഷേധം ശക്തമാണ്.ആരാണ് ബുൾഡോസറെന്ന് ആദ്യം മനസിലാക്കൂ എന്നാണ് സമൂഹമാദ്ധ്യമങ്ങൾ കോൺഗ്രസിനെ വിമർശിക്കുന്നത്.
Comments