ന്യൂയോർക്ക് : ഒമിക്രോൺ ഭീഷണിയിൽ ഭയന്ന് ലോകരാജ്യങ്ങൾ. പ്രതിരോധ നടപടിയുടെ ഭാഗമായി കഴിഞ്ഞ നാല് ദിവസം മാത്രം ലോകത്ത് 11,500 വിമാനങ്ങളാണ് റദ്ദാക്കിയത്. ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഭൂരിഭാഗം രാജ്യങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ്.
വെള്ളിയാഴ്ച മുതലാണ് വിമാനങ്ങൾ വ്യാപകമായി റദ്ദാക്കാൻ ആരംഭിച്ചത്. നാല് ദിവസത്തിനിടെ 11,500 വിമാനങ്ങൾ റദ്ദാക്കി. തിങ്കളാഴ്ച 3000 വിമാനങ്ങളും, ചൊവ്വാഴ്ച 1,725 വിമാനങ്ങളുമാണ് റദ്ദാക്കിയത്. അമേരിക്കയിൽ നിന്നും, അമേരിക്കയിലേക്കുമുള്ള 471 വിമാനങ്ങൾ ഇതുവരെ റദ്ദ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഒമിക്രോൺ വ്യാപനമുള്ള രാജ്യങ്ങളിലേക്ക് സർവ്വീസ് നടത്തിയതിനെ തുടർന്ന് അമേരിക്കൻ വിമാനങ്ങളിലെ ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുന്നത്. അമേരിക്കയുൾപ്പെടെ 90 രാജ്യങ്ങളാണ് വിമാന യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഒമിക്രോൺ വ്യാപനത്തിന്റെ ആരംഭത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുകൊണ്ടു മാത്രം രോഗവ്യാപനം തടയാൻ സാധിക്കില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. വിമാനങ്ങൾ റദ്ദാക്കുന്നത് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതും, ഒമിക്രോണിന്റെ വ്യാപനശേഷിയും ചൂണ്ടിക്കാട്ടിയായിരുന്നു ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ രോഗവ്യാപനം ഭയന്ന് ഈ മുന്നറിയിപ്പിനെ അവഗണിച്ചാണ് രാജ്യങ്ങൾ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കുന്നത്.
Comments