പത്തനംതിട്ട: കഴിഞ്ഞ രണ്ടു ദിവസം ചെങ്ങന്നൂരിലെ ഇലന്തൂരിൽ ഉണ്ടായ റോഡപകടങ്ങളിൽ കൃത്യസമയത്ത് ധൈര്യം ഇടപെടുകയും, അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത ആർഡിഒ ടിറ്റി ആനി ജോർജിന്റെ നിസ്ഥാർത്ഥ പ്രവർത്തനം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ആനി ജോർജ്ജ്. താൻ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ചെയ്തതെന്നും എല്ലാത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ച് ശംഭു ഉമേഷ് പിള്ളയും കൂട്ടരുമാണെന്നും ടിറ്റി ആനി ജോർജ്ജ് പറയുന്നു.
ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ ഉണ്ടായത് ആരെയും ഞെട്ടിപ്പിക്കുന്ന രണ്ട് വാഹന അപകടങ്ങൾ ആണെന്ന് ടിറ്റി ആനി ജോർജ്ജ് പറഞ്ഞു. അതിൽ ഒരു ചെറുപ്പക്കാരൻ മരണപ്പെടുകയും രണ്ട് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുമാണ്. തങ്ങൾ കുടുംബമായി യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റു കിടക്കുന്നയാളെ വാഹനത്തിൽ ആശുപത്രിയിൽ വരെ എത്തിക്കാമോ എന്ന് ചോദിച്ച ശംഭുവിനെയോ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരെയോ മുൻപരിചയമൊന്നുമുണ്ടായിരുന്നില്ലെന്ന് ആനി ഫേസ്ബുക്കിൽ കുറിച്ചു.
അപകടത്തിൽപ്പെട്ട് വഴിയിൽ കിടന്ന ഒരാൾക്കു വേണ്ടി എത്രയും വേഗം രക്ഷാപ്രവർത്തനം നടത്താൻ ഇറങ്ങിത്തിരിച്ച ശംഭുവും കൂട്ടുകാരുമാണ് യഥാർത്ഥത്തിൽ പ്രധാന പങ്കുവഹിച്ചത്. അവരുടെ അഭ്യർത്ഥന മാനിക്കുക മാത്രമാണ് താൻ ചെയ്തത്. സ്കാനിംഗ് പോലെയുള്ള പരിശോധന വൈകുന്നതിന്റെ ഫലമായി ആന്തരിക രക്തസ്രാവം ഉണ്ടെങ്കിൽ, അതു തിരിച്ചറിയപ്പെടാതെ പോകാൻ പാടില്ല എന്നതുകൊണ്ട് പെട്ടന്നു ചെയ്ത സാമ്പത്തിക സഹായം വെറുമൊരു മാനുഷിക പ്രതികരണം മാത്രമാണെന്നും ആനി ജോർജ്ജ് പറഞ്ഞു.
ശംഭുവും കൂട്ടരും നടത്തിയത് പോലെയുള്ള അടിയന്തിര പ്രതികരണത്തിന് ആളുകൾ തയ്യാറായാൽ വിലപ്പെട്ട ഒരുപാട് ജീവനുകൾ രക്ഷിക്കാനാകും. അവർ ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേരിലാണ് ഇതു ചെയ്യുന്നതെന്ന് പറഞ്ഞ് ഒരു പബ്ലിസിറ്റിക്കും ഒരിക്കൽപ്പോലും തയ്യാറായില്ല എന്നത് അവരുടെ ഇടപെടലിനെ കൂടുതൽ മഹനീയമാക്കുന്നു. നിസ്വാർത്ഥമായി ഒരു നല്ല കാര്യത്തിനിറങ്ങിത്തിരിച്ചാൽ, തുടർന്നുള്ള പിന്തുണ സ്വാഭാവികമായി എത്തിക്കൊള്ളുമെന്നുമാണ് തെളിഞ്ഞതെന്നും ടിറ്റി ആനി ജോർജ്ജ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്- ടിറ്റി ആനി ജോർജ്ജ്
ഫേസ്ബുക്ക് പോസ്റ്റ്- ശംഭു ഉമേഷ് പിള്ള
Comments