തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. എന്നാൽ, ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ലെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകുന്നത് വരെ സമരം തുടരാനാണ് ബിഎംഎസ് നേതാക്കളുടെ തീരുമാനം.
തൊഴിലാളികളുടെ ആവശ്യം സർക്കാർ പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് സംയുക്ത ഓട്ടോ-ടാക്സി യൂണിയൻ അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ ചാർജ്ജ് വർദ്ധന സർക്കാരിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ചാർജ്ജ് വർദ്ധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ്ജ് വർദ്ധനവിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കുക. തൊഴിലാളികളുടെ എല്ലാ തർക്കങ്ങളും പരിഗണിക്കും എന്നും മന്ത്രി ഉറപ്പ് നൽകി.
സിഎൻജി ഓട്ടോകളുടെ ടെസ്റ്റിങ് സെന്ററുകൾ കേരളത്തിലില്ല. ആറ് മാസത്തിനുള്ളിൽ എറണാകുളത്ത് ടെസ്റ്റിങ് സെന്റർ ആരംഭിക്കും. കള്ള ടാക്സികളുടെ കാര്യത്തിൽ കർശന നടപടി സ്വീകരിക്കും. കള്ള ടാക്സി പിടികൂടിയാൽ ലൈസൻസും ആർസിയും റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments