പറവൂർ: പറവൂരിലെ വീട്ടിൽ ഇന്നലെ വെന്തുമരിച്ച യുവതിയെ കൊലപ്പെടുത്തിയത് ഇളയ സഹോദരി ജീത്തുവാണെന്ന സംശയം ശക്തമാകുന്നു. വീട്ടിലെ മൂത്ത പെൺകുട്ടിയായ വിസ്മയ ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജീത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. വിസ്മയയും ജീത്തുവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം ഇളയ സഹോദരിയെ കാണാൻ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇതൊരു കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസ് നീങ്ങിയത്.
ജീത്തുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം ഉണ്ടായത്. ആദ്യഘട്ടത്തിൽ മരിച്ചത് ആരാണെന്ന് തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് വിസ്മയ ആണെന്ന് ബോദ്ധ്യമായത്. ഡിഎൻഎ പരിശോധന അടക്കം നടത്താനും തീരുമാനമായിട്ടുണ്ട്. വിസ്മയയുടെ ഫോണുമായിട്ടാണ് ജീത്തു പോയിരിക്കുന്നത്. ഇതിന്റെ ടവർ ലൊക്കേഷൻ അടക്കം പോലീസ് നിരീക്ഷിക്കുന്നുണ്ട്. ജീത്തു മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും പോലീസ് പറയുന്നുണ്ട്.
യുവതികൾ തമ്മിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികൾ കണ്ടത് കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗേറ്റ് ചാടിക്കടന്നാണ് യുവതി പോയതെന്നാണ് നിഗമനം. വീട്ടിലെ സിസിടിവി ക്യാമറകളിലൊന്നും ജീത്തുവിന്റെ ദൃശ്യങ്ങളില്ല. വഴിയരികിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ജീത്തു നടന്നു പോകുന്ന ദൃശ്യം ലഭിച്ചിരിക്കുന്നത്.
Comments