പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയിൽ ജനവാസ മേഖലയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ പുലി ചത്തു. മുൻകാലിന് പരിക്കേറ്റ നിലയിലായിരുന്നു പുലി. ഇത് മുള്ളൻപന്നി ആക്രമിച്ചതാണെന്നാണ് നിഗമനം. ശരീരത്തിൽ മുറിവേറ്റതിന് പുറമെ ഭക്ഷണം കിട്ടാതെയും അവശ നിലയിലായിരുന്നു പുലി. ഇന്നലെയാണ് പുലിയെ വനപാലകർ കെണിവച്ച് പിടിച്ചത്. ആങ്ങമൂഴി മുരിക്കിനിയിൽ സുരേഷിന്റെ വീട്ടിലെ ആട്ടിൻകൂട്ടിൽ കയറിയ പുലിയെ ആണ് വനംവകുപ്പ് പിടികൂടിയത്. തൊഴുത്തിൽ പുലി കുടുങ്ങി കിടക്കുകയായിരുന്നു.
വിവരം ലഭിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പുലിയെ റാന്നിയിലെ ആർആർടി ഓഫീസിലേക്ക് മാറ്റി. ശരീരത്തിൽ തറഞ്ഞു കയറിയിരുന്ന മുള്ളൻപന്നിയുടെ മുള്ള് ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ആറ് മാസം മാത്രമാണ് പുലിയുടെ പ്രായം. കണ്ടെത്തുമ്പോൾ പരിക്കേറ്റ് അവശ നിലയിലായതിനാൽ പുലി ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല. കോന്നി ആനക്കൂട്ടിൽ വച്ച് ഉച്ചയ്ക്ക് ശേഷം പുലിയുടെ പോസ്റ്റ്മോർട്ടം നടക്കും.
Comments