പാലക്കാട് : പാലക്കാട് സിപിഎമ്മിലെ വിഭാഗീയതയിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയിൽ ചിലർ തുരുത്ത് സൃഷ്ടിക്കുന്നുണ്ടെന്നും അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സംസ്ഥാന പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പാർട്ടി പ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയിലാണ് ഈ പരാമർശം.
പാലക്കാട്ടെ പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതായും കാണുന്നു. ഇത്തരം വിഭാഗീയ ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും. കർശന നടപടിയാകും ഇക്കാര്യത്തിലുണ്ടാവുകയെന്നും പിണറായി പറഞ്ഞു.
ഇന്ന് പാലക്കാട് ചേർന്ന സമ്മേളനത്തിലാണ് സംസ്ഥാന പോലീസിനെതിരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രതിനിധികൾ സംസാരിച്ചത്. കേരള പോലീസ് സർക്കാരിനെ നാണം കെടുത്തുന്നുവെന്നും ഒരു നിയന്ത്രണവുമില്ലാതെയാണ് പോലീസ് പ്രവർത്തിക്കുന്നതെന്നുമാണ് ഇവർ പറഞ്ഞത്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവർത്തനങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് എന്നും പ്രവർത്തകർ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
Comments