ലക്നൗ : ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരിലുള്ള കായിക സർവ്വകലാശാലയുടെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മീററ്റിൽ എത്തും. ഇന്ത്യയിൽ ലോകനിലവാരത്തിലുള്ള കായിക പരിശീലന കേന്ദ്രവും സർവ്വകലാശാലയും ഉയരുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമാകുന്നത്. മീററ്റിലെ സാർദ്ധാനാ പട്ടണത്തിനടുത്തുള്ള സാൽവാ -കായ്ലീ ഗ്രാമമേഖലയിലാണ് സർവ്വകലാശാല ഉയരുന്നത്.
കായികതാരങ്ങളെ നേരിട്ട് വളർത്തുക എന്നതിനപ്പുറം അനുബന്ധമേഖലകളിലെ വിദഗ്ധന്മാരേയും ഗവേഷകരേയും സൃഷ്ടിക്കുന്ന സ്ഥാപനമെന്ന നിലയിലാണ് പദ്ധതി ആരംഭിക്കുന്നത്. ഹോക്കിക്കും ഫുട്ബോളിനുമായി പ്രത്യേകം മൈതാനങ്ങളും പരിശീലന സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ബാസ്ക്കറ്റ് ബോൾ, വോളീബോൾ, ഹാന്റ് ബോൾ, കബടി, ടെന്നീസ്, ജിംനാസ്റ്റിക്സ്, നീന്തൽ, സൈക്ലിംഗ് എന്നിവയ്ക്കായുള്ള ഇൻഡോർ സ്റ്റേഡിയവും സർവ്വകലാശാലയിലുണ്ടാകും.
ഒളിമ്പിക്സിൽ ഇന്ത്യ പങ്കെടുക്കുന്ന എല്ലാ ഇനങ്ങളുടേയും പഠനത്തിനും പരിശീലനത്തിനും സൗകര്യമൊരുക്കുന്നതാണ് സർവ്വകലാശാല പാഠ്യ പദ്ധതി. താരങ്ങൾക്ക് ഉപരിപഠനവും ഗവേഷണവുമടക്കം പൂർത്തിയാക്കി ലോകനിലവാരമുള്ളവരായി മാറാൻ സാധിക്കുമെന്നും കേന്ദ്രകായിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആയിരത്തി എൺപത് വിദ്യാർ്ത്ഥികൾക്ക് പ്രവേശനം ലഭിക്കുന്ന സർവ്വകലാശാലയിലെ പകുതി സീറ്റുകൾ പെൺകുട്ടികൾക്കായി നീക്കി വയ്ക്കുമെന്ന പ്രത്യേകതയുമുണ്ട്. 700 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
Comments