തിരുവനന്തപുരം: കോവളത്ത് പോലീസിന്റെ ഭാഗത്ത് നിന്ന് വിദേശി നേരിട്ട അനുഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നതിന്റെ പേരിൽ പൂർണമായും പോലീസിനെ അധിക്ഷേപിക്കുന്ന സമീപനം കൈകൊള്ളേണ്ടതില്ല. ഉദ്യോഗസ്ഥർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതേസമയം രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ഗവർണർ തന്നെ വ്യക്തമാക്കട്ടെ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇതിന് മുമ്പ് ഒരു രാഷ്ട്രപതിക്കും സർവകലാശാല ഡി ലിറ്റ് നൽകിയിട്ടില്ല. ഡി ലിറ്റ് നൽകുന്നതിൽ തീരുമാനമെടുക്കാനുള്ള പരമാധികാരം സർവകലാശാലകൾക്കാണ്. സർക്കാർ ഇടപെടാത്ത കാര്യത്തിൽ മറുപടി പറയേണ്ടതില്ലെന്നും വിഷയത്തിൽ ഗവർണറാണ് കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
കൂടാതെ കെ റെയിൽ വിഷയത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ മന്ത്രിമാരടക്കമുള്ളവർ മുന്നിട്ടിറങ്ങുമെന്നും കെ റെയിലിന്റെ ആശങ്കകൾ അവസാനിപ്പിക്കാൻ സിപിഎം നടപടി ആരംഭച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
Comments