തിരുവനന്തപുരം: കോവളത്ത് ന്യൂഇയർ ആഘോഷത്തിനായി വിദേശി വാങ്ങിയ മദ്യം റോഡിൽ ഒഴുക്കിക്കളഞ്ഞ സംഭവത്തിൽ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. തെറ്റ് ചെയ്തട്ടില്ലെന്ന് വിശദീകരിച്ചാണ് കോവളം സ്റ്റേഷൻ ഗ്രേഡ് എസ്ഐ ടി.കെ ഷാജി പരാതി നൽകിയത്. സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മേധാവി അനിൽകാന്തിനും പരാതി നൽകിയിട്ടുണ്ട്.
നിയമപരമായ നടപടിക്രമങ്ങളാണ് പാലിച്ചതെന്നും, മേൽഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് സംഭവമുണ്ടായതെന്നും ഷാജിയുടെ പരാതിയിൽ പറയുന്നു. തെറ്റിധാരണമൂലമാണ് തനിക്കെതിരെ നടപടി എടുത്തത്. സസ്പെൻഡ് ചെയ്ത ഉത്തരവ് പിൻവലിക്കണമെന്നും ഷാജി അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഷാജി തന്റെ സർവീസ് റെക്കോർഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിരമിക്കാൻ അഞ്ച് മാസം മാത്രം ശേഷിക്കെയാണ് നടപടി. മുൻപ് ഒരു പ്രതിക്ക് വധശിക്ഷ നേടികൊടുക്കുന്ന രീതിയിൽ കൃത്യമായ അന്വേഷണം നടത്തിയ സംഘത്തിലെ ഉദ്യോഗസ്ഥനാണ് താനെന്നും അദ്ദേഹം കത്തിൽ പറയുന്നു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ പിന്തുണയോടെയാണ് അദ്ദേഹം പരാതി നൽകിയത്.
ന്യൂഇയർ ആഘോഷത്തിനായി ബിവറേജിൽ നിന്നും വിദേശി വാങ്ങിയ മദ്യത്തിന്റെ ബില്ല് കാണിക്കാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ ബില്ല് കാണിക്കാൻ ഇല്ലാത്തതിനാൽ മദ്യം ഒഴുക്കി കളഞ്ഞു. വിനോദ സഞ്ചാരത്തിനായി എത്തിയ സ്വീഡിഷ് പൗരനാണ് പോലീസിൽ നിന്നും ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്.
Comments