തിരുവനന്തപുരം : തലസ്ഥാനത്ത് പോലീസുകാരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരെ പരാതികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ വസതിയിൽ വൈകീട്ട് മൂന്ന് മണിയ്ക്കാണ് യോഗം.
ഇന്നലെ ട്രെയിനിൽവെച്ച് ടിക്കറ്റ് ഇല്ലെന്ന് ആരോപിച്ച് യാത്രികനെ പോലീസ് മർദ്ദിച്ചത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്. ഡിഐജി മുതൽ ഡിജിപിവരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.
കഴിഞ്ഞ കുറേ മാസങ്ങളായി സംസ്ഥാനത്തെ ക്രമസമാധാന പാലന രംഗത്ത് വലിയ വീഴ്ചകളാണ് സംഭവിക്കുന്നത്. ഗുണ്ടാ ആക്രമണങ്ങളും, മറ്റ് അതിക്രമങ്ങളും വർദ്ധിക്കുന്നുണ്ട്. പോലീസുകാർ പ്രതിക്കൂട്ടിലാകുന്ന സംഭവങ്ങളും അധികമാകുന്നുണ്ട്. അടുത്തിടെ നടന്ന സിപിഎം ജില്ലാ സമ്മേളനങ്ങളിൽ ഇതെല്ലാം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിനെതിരെ നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അടിയന്തിര യോഗം ചേരുന്നത്.
പോലീസുകാരിൽ ക്രിമിനലുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഒക്ടോബറിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമാനമായ രീതിയിൽ യോഗം ചേർന്നിരുന്നു. എന്നാൽ ഇതിന് ശേഷവും കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. ഇതേ തുടർന്ന് ഡിജിപിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നിട്ടും പഴയപടി കാര്യങ്ങൾ തുടരുകയാണ്.
Comments