ബംഗളൂരു; പൊതുവേദിയിൽ ബിജെപി മന്ത്രിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് കോൺഗ്രസ് നേതാക്കൾ. കർണാടകയിലാണ് സംഭവം. എംപിയും കർണാടക കോൺഗ്രസ് അദ്ധ്യക്ഷനുമായ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പൊതുവേദിയിൽ ബിജെപി മന്ത്രിക്കെതിരെ കൈയ്യാങ്കളിക്ക് നീക്കം.
ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്ക്കറുടെയും കെംപഗൗഡയുടെയും പ്രതിമകൾ അനാശ്ചാദനം ചെയ്യാൻ രാമനഗരയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവം. വേദിയിൽ ഐടി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.സിഎൻ അശ്വന്ത് നാരായൺ പ്രസംഗിച്ചുകൊണ്ടിരിക്കെ ശിവകുമാറിന്റെ സഹോദരനും ബംഗളൂരു റൂറൽ എംപിയുമായ ഡി.കെ സുരേഷ് പാഞ്ഞടുക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന മറ്റുളളവരും സുരക്ഷാ ഉദ്യോഗസ്ഥരും ഇടയ്ക്ക് കയറി എംപിയെ പിടിച്ചുമാറ്റിയതിനാൽ കയ്യാങ്കളി ഒഴിവായി.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് പ്രതിമകൾ അനാശ്ചാദനം ചെയ്തത്. മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് ഡി.കെ സുരേഷ് ആക്രോശിച്ചുകൊണ്ട് മന്ത്രിയുടെ നേരെ പാഞ്ഞടുത്തത്. സുരേഷിനൊപ്പം കോൺഗ്രസിന്റെ ബംഗളൂരു റൂറൽ ലെജിസ്ളേറ്റീവ് കൗൺസിൽ അംഗം എസ് രവിയും മന്ത്രിയെ ആക്രമിക്കാൻ ഒപ്പം കൂടി. വേദിയിലെ മൈക്ക് രോഷാകുലനായി ഇയാൾ തല്ലിത്തകർക്കാനും ശ്രമിച്ചു.
രാമനഗര ഉൾപ്പെടെയുളള മേഖലകളിലെ വികസനം അട്ടിമറിക്കുകയും തറക്കല്ലും ശിലാഫലകങ്ങളും ഇട്ടശേഷം പദ്ധതി തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്ന കോൺഗ്രസ് സമീപനത്തെ അശ്വന്ത് നാരായൺ വിമർശിച്ചതാണ് ഡി.കെ സുരേഷിനെ ചൊടിപ്പിച്ചത്. മറ്റുളളവരുടെ കൂട്ടല്ല ഇവിടെ വികസനം നടപ്പാക്കാനാണ് തങ്ങളുടെ ശ്രമമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതോടെയാണ് ഡി.കെ സുരേഷ് വേദിയിലേക്ക് ചാടിക്കയറിയത്.
പൊതുപരിപാടിയിൽ എല്ലാ മര്യാദകളും ലംഘിച്ച് മന്ത്രിയെ ആക്രമിക്കാൻ തുനിഞ്ഞ കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രതിഷേധം ഉയരുകയാണ്. സംഭവത്തിന് ശേഷം ഡി.കെ സുരേഷ് വേദിയിൽ നിന്ന് വിട്ടുപോകാൻ കൂട്ടാക്കാതെ ഇരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
കോൺഗ്രസിന്റെ ഗുണ്ടാ സംസ്കാരത്തിന് തെളിവാണ് ഈ സംഭവമെന്ന് കർണാടക ബിജെപി പ്രതികരിച്ചു. മുഖ്യമന്ത്രി ഇരിക്കുന്ന വേദിയിൽ എങ്ങനെ പെരുമാറണമെന്ന് എംപിക്ക് അറിയില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി.
Comments