ചണ്ഡീഗഡ് : പഞ്ചാബിൽ പുതിയ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടാൻ പ്രധാനമന്ത്രി ഇന്ന് പഞ്ചാബിലെ ഫിറോസ്പൂരിലെത്തും. ഈ സാഹചര്യത്തിൽ പഞ്ചാബിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 10,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.
42,750 കോടിയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കുക. ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേ, പിജിഐ സാറ്റ്ലൈറ്റ് സെന്റർ, അമൃത്സർ-യുന സെക്ഷന്റെ വികസനം, മുകേറിയൻ- തൽവാറ റെയിൽവേ ലൈൻ എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിടും. കപൂർത്തലയിലും ഹോഷിയാപൂരിലും രണ്ട് മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനവും നടക്കും.
669 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ ആകെ ചെലവ് 39,500 കോടി രൂപ വരുമെന്നാണ് കണക്കുകൂട്ടൽ. ഇത് ഡൽഹിയിൽ നിന്ന് അമൃത്സറിലേക്കുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കും. സുൽത്താൻപൂർ ലോധി, ഗോയിൻദ്വാൾ സാഹിബ്, ഖദൂർ സാഹിബ്, ടരൺ ടരൺ എന്നീ പ്രധാന സിഖ് മതകേന്ദ്രങ്ങളെയും കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തെയും ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ ബന്ധിപ്പിക്കും.
അംബാല, ചണ്ഡീഗഡ്, മൊഹാലി, സംഗ്രൂർ, പട്യാല, ലുധിയാന, ജലന്ധർ, കപൂർത്തല, കത്വ, സാംബ തുടങ്ങി ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെയും ഈ എക്സ്പ്രസ് വേ ബന്ധിപ്പിക്കും.
1,700 കോടി രൂപ ചെലവിലാണ് അമൃത്സർ-ഉന ഭാഗത്തിന്റെ നാലുവരിപ്പാത നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. 77 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പാത അമൃത്സർ-ഭട്ടിൻഡ-ജാംനഗർ സാമ്പത്തിക ഇടനാഴി, ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേ, വടക്ക് കിഴക്കൻ ഇടനാഴി, കാങ്ക്ര-ഹമീർപൂർ-ബിലാസ്പൂർ-ഷിംല ഇടനാഴി എന്നിങ്ങനെ നാല് പ്രധാന ദേശീയ പാതകളെ ബന്ധിപ്പിക്കും. തീർത്ഥാടന കേന്ദ്രങ്ങളായ ഘോമാൻ, ശ്രീ ഹർഗോബിന്ദ്പൂർ, പുൽപുക്ത ടൗൺ എന്നീ സ്ഥലങ്ങളെയും ഇത് ബന്ധിപ്പിക്കും.
മുകേരിയനും തൽവാരയ്ക്കും ഇടയിൽ 27 കിലോമീറ്റർ നീളമുള്ള പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈനിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 410 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന യെിൽവേ ലൈൻ നംഗൽ അണക്കെട്ട്-ദൗലത്പൂർ ചൗക്ക് റെയിൽവേ സെക്ഷന്റെ വിപുലീകരണമായിരിക്കും. ജലന്ധർ-ജമ്മു റെയിൽവേ ലൈനുമായി മുകേരിയനിൽ ചേർന്നുകൊണ്ട് ഇത് ജമ്മു കശ്മീരിലേക്കുള്ള ഒരു ബദൽ പാതയാകും. പഞ്ചാബിലെ ഹോഷിയാർപൂരിലെയും ഹിമാചൽ പ്രദേശിലെ ഉനയിലെയും ആളുകൾക്ക് ഈ പദ്ധതി കൂടുതൽ പ്രയോജനമാകും എന്നാണ് വിലയിരുത്തൽ.
പഞ്ചാബിലെ മൂന്ന് പട്ടണങ്ങളിൽ പുതിയ സാറ്റ്ലൈറ്റ് സെൻററിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഫിറോസ്പൂരിലെ 100 കിടക്കകളുള്ള പിജിഐ സാറ്റലൈറ്റ് സെന്റർ, 490 കോടി രൂപ ചെലവിലാണ് നിർമ്മിക്കുക. ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി, ന്യൂറോ സർജറി, ഒബ്സ്റ്റെട്രിക്സ് & ഗൈനോക്കോളജി, പീഡിയാട്രിക്സ്, ഒഫ്ത്തമോളജി, ഇഎൻടി, സൈക്യാട്രി-ഡ്രഗ് ഡി-അഡിക്ഷൻ എന്നീ സൗകര്യങ്ങളും ഇവിടുണ്ടാകും.
കപൂർത്തലയിലും ഹോഷിയാപൂരിലും രണ്ട് മെഡിക്കൽ കോളേജുകൾ ഏകദേശം 325 കോടി രൂപ വീതം ചിലവിൽ നിർമ്മിക്കും. 100 സീറ്റ് ശേഷിയിലാണ് വികസിപ്പിക്കുക. കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘ജില്ലാ/റഫറൽ ആശുപത്രികളോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ’ എന്ന പദ്ധതിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജുകൾ നിർമ്മിക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ പഞ്ചാബിന് ആകെ മൂന്ന് മെഡിക്കൽ കോളേജുകൾ അനുവദിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ എസ്എഎസ് നഗറിൽ അംഗീകരിച്ച കോളേജ് ഇതിനകം തന്നെ പ്രവർത്തനക്ഷമമാണ്.
Comments