ചെന്നൈ: മക്കളെല്ലാം മതം മാറിയതോടെ തന്റെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ ആരുമില്ലെന്ന തിരിച്ചറിവിൽ സ്വത്തുക്കളെല്ലാം ക്ഷേത്രത്തിന് വിട്ട് നൽകി വൃദ്ധൻ. തമിഴ്നാട്ടിലെ കാഞ്ചിപുരത്താണ് സംഭവം. വേലായുധം എന്നയാളാണ് തന്റെ രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വത്തുക്കൾ ക്ഷേത്രത്തിന് സംഭാവനയായി നൽകിയത്. കാഞ്ചീപുരം മനുസാമി അവന്യുവിലെ താമസക്കാരനാണ് 85കാരനായ വേലായുധം. ഇദ്ദേഹത്തിന് രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് ഉള്ളത്. എന്നാൽ ഇവർ ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നു. ഹിന്ദു വിശ്വാസ പ്രകാരം മക്കൾ തന്റെ അന്ത്യ കർമ്മങ്ങൾ ചെയ്യില്ലെന്ന് ബോധ്യമായതോടെയാണ് ഇദ്ദേഹം സ്വത്തുക്കൾ ക്ഷേത്രത്തിന് വിട്ട് നൽകിയത്.
കുമാരകോട്ടം മുരുകൻ ക്ഷേത്രത്തിന് സ്വത്ത് വിട്ട് നൽകിയത്. വേലായുധത്തിന്റെ കുടുംബക്ഷേത്രം കൂടിയാണിത്. തമിഴ്നാട് സർക്കാരിൽ റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു വേലായുധം. 2680 സ്ക്വ.ഫീറ്റ് വരുന്ന ഇദ്ദേഹത്തിന്റെ വീടിന് രണ്ട് കോടിയിലധികം രൂപ വില വരും. തന്റെ സമ്പാദ്യത്തിൽ നിന്നും ഏറെ കഷ്ടപ്പെട്ടാണ് താൻ ഈ വീട് വച്ചതെന്ന് വേലായുധം പറയുന്നു. ‘ മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂന്ന് പേരും ക്രിസ്ത്യാനികളെ വിവാഹം ചെയ്ത്, ക്രൈസ്തവമതം സ്വീകരിച്ചു. ഹിന്ദു ആചാര പ്രകാരം എന്റെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ കുടുംബത്തിൽ ആരും അവശേഷിക്കുന്നില്ല. ഒരു ഹിന്ദുവായത് കൊണ്ട് തന്നെ, എന്റെ അവസാന കർമ്മങ്ങൾ ഹൈന്ദവ വിശ്വാസ പ്രകാരം നടക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.
‘ ഞാൻ ഇനി ക്രിസ്തുമതം സ്വീകരിച്ചാലും അവർ എന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോകുന്നില്ല. അതുകൊണ്ട് തന്നെ ക്രിസ്തുമതം സ്വീകരിച്ചവർക്ക് ഒരു കാരണവശാലും സ്വത്തുക്കൾ നൽകില്ല. ഇപ്പോഴും രണ്ട് മക്കൾ ഈ വീടിന്റെ ഒരു ഭാഗത്താണ് താമസിക്കുന്നത്. ഞാനും എന്റെ ഭാര്യയും ജീവിക്കുന്നിടത്തോളം കാലം അവർക്കും ഇവിടെ ജീവിക്കാം. പക്ഷേ ഞങ്ങൾ മരിച്ച് കഴിഞ്ഞാൽ ആ നിമിഷം ക്ഷേത്രം ഈ വീടിനെ ഏറ്റെടുക്കും. വീടിന്റെ വിൽപ്പനപത്രം ക്ഷേത്രം അധികാരികൾക്ക് കൈമാറിയതായും’ അദ്ദേഹം വ്യക്തമാക്കി.
Comments