വാഷിംഗ്ടൺ: ലോകത്തെ കൊറോണ വകഭേദം ഒമിക്രോൺ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ നിരാശപ്പെടുത്തുന്ന പഠനഫലം പുറത്ത്.ഒമിക്രോണിനെ തടയാൻ ആന്റിബോഡി ചികിത്സയ്ക്കും സാധിക്കില്ലെന്നാണ് പുതിയ പഠനഫലം ചൂണ്ടിക്കാട്ടുന്നത്.കൊറോണയുടെ മറ്റ് വകഭേദങ്ങളെ തടയിടാൻ ആന്റിബോഡി ചികിത്സയ്ക്ക് സാധിക്കും എന്നത് വലിയ ആശ്വാസമായിരുന്നു.
മറ്റ് വകഭേദങ്ങൾ സൃഷ്ടിക്കുന്ന അപകടസാധ്യത 85 ശതമാനം വരെ കുറയ്ക്കാൻ ആന്റി ബോഡി ചികിത്സയ്ക്ക് സാധിച്ചിരുന്നു. നേച്ചർ ജേണലിലാണ് പുതിയ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗവേഷകർ വിശദീകരിച്ച പ്രകാരം തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണിന്റെ അപകടസാദ്ധ്യത കുറയ്ക്കുന്നതിന് ആന്റി ബോഡി ചികിത്സയ്ക്ക് അത്രയികം സാധിക്കുന്നില്ല.
സാധാരണയായി വൈറസിനെ മനുഷ്യകോശങ്ങളിലേക്ക് പടരുന്നതിന് തടയിടാൻ ആന്റി ബോഡി ചികിത്സയ്ക്ക് സാധിക്കാറുണ്ട്. എന്നാൽ ഒമിക്രോണിന്റെ കാര്യത്തിൽ ആന്റിബോഡിയുടെ പ്രവർത്തനം വളരെ ദയനീയമാണെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.വാക്സിനേഷൻ വേഗത്തിലാക്കി പ്രതിരോധശേഷി കൈവരിച്ചും മാസ്ക് ധരിച്ചും സാമൂഹ്യഅകലം പാലിച്ചുമൊക്കെ കൊറോണയിൽ നിന്ന് രക്ഷ തേടാനാണ് ഗവേഷകർ നിർദ്ദേശിക്കുന്നത്.
ഒമിക്രോണിനെ തടയാനായി പുതിയ വഴികൾ കണ്ടത്തേണ്ട സാഹചര്യം അതിക്രമിച്ചെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.ഹ്യുമൺ ന്യൂട്രലൈസിംഗ് മോണോകോണൽ ആന്റിബോഡിയായ സോട്രോവിമാബിന് പോലും ഒമിക്രോണിനെതിരെ കുറഞ്ഞ രീതിയിൽ പ്രവർത്തിക്കാനെ സാധിക്കുന്നുള്ളൂ എന്ന കണ്ടത്തൽ ഞെട്ടലുളവാക്കുന്നുവെന്ന് ഗവേഷകർ പ്രതികരിച്ചു.
Comments