കോഴിക്കോട് : ശബരിമലയിൽ ആചാര ലംഘനം നടത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ മർദ്ദിച്ചയാളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസാണ് മർദ്ദിച്ചത്. ബിന്ദു അമ്മിണിയുടെ ആക്രമണത്തിൽ മോഹൻദാസിന് കാര്യമായ പരിക്കുകളുണ്ട്. ഇതേ തുടർന്ന് മോഹൻദാസ് ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളയിൽ പോലീസാണ് മോഹൻദാസിനെ കണ്ടെത്തിയത്. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. സംഭവ സമയം മോഹൻദാസ് മദ്യലഹരിയിൽ ആയിരുന്നുവെന്നും, ഇയാൾക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും പോലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളിയാണ് മോഹൻദാസ്.
ഇന്നലെ വൈകീട്ടോടെയായിരുന്നു ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായത്. വാഹനം നിർത്തുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബിന്ദു അമ്മിണി വാഹനം പാർക്ക് ചെയ്യുന്നതിനിടെ മോഹൻദാസിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കു തർക്കമാണ് പരസ്പരമുള്ള ഏറ്റുമുട്ടലിലേക്ക് വഴിവെച്ചത്. മോഹൻദാസിന്റെ മുണ്ട് വലിച്ച് കീറിയ ബിന്ദു അമ്മിണി ഫോണും എറിഞ്ഞു പൊട്ടിച്ചിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
അതേസമയം മോഹൻദാസ് ആർഎസ്എസ് പ്രവർത്തകനാണെന്നായിരുന്നു ബിന്ദു അമ്മിണി ആരോപിച്ചിരുന്നത്. പോലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമം നടത്തുകയാണെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ പ്രതിയ്ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് വ്യക്തമായതോടെ സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള ബിന്ദു അമ്മിണിയുടെ ശ്രമമാണ് പൊളിഞ്ഞത്.
Comments