ഇസ്ലാമബാദ്: പാകിസ്താൻ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് ആയിഷ മാലിക്കിനെ തെരഞ്ഞെടുത്തു. നിലവിൽ ഇവർ ലാഹോർ ഹൈക്കോടതി ജഡ്ജിയാണ്. ഇവരുടെ നിയമനത്തിന് പാകിസ്താൻ ജുഡീഷ്യൽ കമ്മീഷൻ ഇന്നാണ് അംഗീകാരം നൽകിയത്. സംഭവത്തിൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
സ്ഥാനവലിപ്പമോ പ്രായമോ നോക്കാതെയാണ് ആയിഷ മാലിക്കിനെ നിയമിക്കുന്നതെന്നാണ് അഭിഭാഷകർ ഉന്നയിക്കുന്ന വാദം. നിയമനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഫ്രീദി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 74 വർഷമായി പാക് സുപ്രീംകോടതിയിൽ ഒരു വനിതാ ജഡ്ജിയില്ല.
ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആയിഷ മാലിക്കിനെ തെരഞ്ഞെടുത്തത്. നാലിനെതിരെ അഞ്ച് വോട്ടുകൾക്കാണ് ആയിഷയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചേർന്ന ജുഡീഷ്യൽ കമ്മീഷൻ യോഗം ആയിഷ മാലികിന്റെ നിയമനം തള്ളിയിരുന്നു.
Comments