കോട്ടയം: പ്രസവ വാർഡിൽ കുട്ടിയെ മോഷ്ടിച്ച സംഭവം നീതു വ്യക്തമായ ആസൂത്രണത്തോടെ നടത്തിയതാണെന്ന് പോലീസ്. സുഹൃത്തിന്റെ വിവാഹം തടയുക എന്ന ലക്ഷ്യത്തിലാണ് നീതു കുഞ്ഞിനെ തട്ടിയെടുക്കാൻ ആസൂത്രണം നടത്തിയത്. നീതുവിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തായ ഇബ്രാഹിം ബാദുഷയെ ടിക് ടോകിലൂടെയാണ് നീതു പരിചയപ്പെട്ടത്. ഇബ്രാഹിമിന്റെ വീട്ടുകാർക്കും നീതുവിനെ അറിയാം. നീതു ഗർഭിണിയായ വിവരം ഇബ്രാഹിമും നീതുവിന്റെ ഭർത്താവും അറിഞ്ഞിരുന്നു. ഗർഭം അലസിയത് ഭർത്താവിനെ അറിയിച്ചെങ്കിലും ഇബ്രാഹിമിനോട് പറഞ്ഞിരുന്നില്ല. ഇബ്രാഹിം ബന്ധത്തിൽ നിന്ന് പിന്മാറുമെന്ന് ഭയന്നായിരുന്നു ഇത്.
തിരുവണ്ടൂര് സ്വദേശിയാണ് നീതു. ഇവരുടെ ഭർത്താവ് സുധീഷ് പിള്ള വിദേശത്ത് എണ്ണക്കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കളമശേരിയിലെ വാടക വീട്ടിലാണ് നീതു താമസിച്ചിരുന്നത്.വാടകയ്ക്ക് ഫ്ളാറ്റ് എടുത്താണ് ആദ്യം താമസിച്ചിരുന്നത്. ഐടി സ്ഥാപനത്തിന്റെ മാനേജരാണെന്നാണ് അയൽക്കാരോട് നീതു പറഞ്ഞിരുന്നത്. പോലീസുകാർക്ക് ക്ലാസുകൾ എടുക്കാറുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. ഫ്ളാറ്റിൽ പലരും വന്ന് പോകാൻ തുടങ്ങിയതോടെ അയൽക്കാർ പരാതിപ്പെട്ടു. ഇതോടെയാണ് വീട് എടുത്ത് മാറിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി നീതു മെഡിക്കൽ കോളേജ് ഗൈനക്കോളജി വാർഡിൽ പതിവായി എത്തുമായിരുന്നു. സ്വന്തം കുട്ടിയുമായിട്ടാണ് നീതു ഇവിടെ സന്ദർശനം നടത്തിയിരുന്നത്. നഴ്സിങ് കോട്ട് ധരിച്ചാണ് വരുന്നതും. ചികിത്സക്കെന്ന പേരിൽ ആശുപത്രിക്ക് മുന്നിലെ ഹോട്ടലിലാണ് നീതു റൂം എടുത്ത് താമസിച്ചത്. നീതുവിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധിക്കാനായി സൈബർ സെല്ലിന് കൈമാറും.
Comments