ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായത് ആസൂത്രിതമായ ആക്രമണമാണെന്നതിന്റെ തെളിവുകൾ പുറത്ത്. ഖാലിസ്ഥാൻ തീവ്രവാദികളാണ് പ്രധാനമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നിൽ എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയെ വധിക്കുക എന്നതായിരുന്നു തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നത്. ഇത് വ്യക്തമാക്കുന്ന വീഡിയോ ഒരു വർഷം മുൻപ് ഖാലിസ്ഥാൻ തീവ്രവാദികൾ യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ആക്രമിക്കുന്ന ആനിമേഷൻ വീഡിയോ 2021 ജനുവരി 29നാണ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രിക്ക് നേരെയുണ്ടായ സുരക്ഷാവീഴ്ചയുടെ സമാനമായ ദൃശ്യങ്ങളാണ് ഈ വീഡിയോയിലും ഉള്ളത്. മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആണിത്.
പ്രധാനമന്ത്രി തന്റെ വാഹനത്തിൽ യാത്ര തിരിക്കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം തന്നെ കുറേയധികം ആളുകൾ ട്രാക്ടറുകളും മറ്റുമായി വരുന്നതാണ് അടുത്ത ദൃശ്യം. തുടർന്ന് വലിയ ആൾക്കൂട്ടം നിറയെ വാഹനങ്ങളും ട്രാക്ടറുകളും മറ്റുമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടയും. വാഹനത്തിൽ നിന്ന് പ്രധാനമന്ത്രി ഇറങ്ങുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് ഓടിപ്പോകും. പ്രധാനമന്ത്രിയും ഇവർക്ക് പിന്നാലെ രക്ഷപെടാനെന്ന പോലെ ഓടുന്നു. ഇതോടെ ആളുകൾ വടിയും ആയുധങ്ങളും എടുത്ത് പ്രധാനമന്ത്രിയെ വളയുന്നു. പ്രധാനമന്ത്രിയെ വധിക്കുമെന്ന സൂചന നൽകി രക്തം തളം കെട്ടി നിൽക്കുന്ന ഒരു ദൃശ്യവും അവസാനം കാണാനാകും. ഈ ആനിമേഷൻ വീഡിയോയിൽ കാണിക്കുന്നത് പോലെ പാലത്തിൽ വച്ച് തന്നെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിർത്തിയിടേണ്ടി വന്നത്.
സുരക്ഷാ ഏജൻസികൾ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖാലിസ്ഥാൻ തീവ്രവാദികൾ പല സാഹചര്യങ്ങളിലും പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്. സുരക്ഷാവീഴ്ച്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ അക്രമികൾക്ക് പോലീസ് സഞ്ചരിക്കുന്ന വഴിയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെന്നും, പഞ്ചാബ് പോലീസിലെ ഉദ്യോഗസ്ഥർ തന്നെ ഈ വിവരം അക്രമികൾക്ക് ചോർത്തി നൽകിയെന്നുമുള്ള വിവരങ്ങൾ പിന്നീട് പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രിക്ക് നേരെയുണ്ടായത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് രജിസ്ട്രാർ ജനറൽ തെളിവുകൾ സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Comments