തൃശൂർ: സല്യൂട്ട് വിഷയം വീണ്ടും പരാമർശിച്ച് സുരേഷ് ഗോപി എംപി. പുത്തൂരിൽ അപകടഭീഷണിയായ മരം മുറിച്ചുമാറ്റേണ്ടതിന്റെ ആവശ്യകത ആധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് താൻ അന്ന് പ്രദേശം സന്ദർശിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. മരങ്ങളുടെ ഭീഷണി സമൂഹ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പകരം താൻ സല്യൂട്ട് ചോദിച്ചു വാങ്ങിയതാണ് മാദ്ധ്യമങ്ങൾ വിവാദമാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘മുറിച്ചു മാറ്റിയ മരങ്ങൾ മാറ്റാത്തതെന്തെന്ന് വണ്ടിയിൽ മലർന്നു കിടന്ന ഉദ്യോഗസ്ഥനെ വിളിച്ച് അന്വേഷിച്ചപ്പോൾ സല്യട്ട് ചോദിച്ചു എന്നതിനായി പ്രാധാന്യം. അത് കൊട്ടിഘോഷിച്ചു. താൻ ഉയർത്തിയ വിഷയത്തിന്റെ അന്തസത്ത ഇല്ലാതാക്കി. കഷ്ടം തന്നെ… പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ച് കയറിച്ചെന്ന് എഴുനേൽക്കടോ സല്യൂട്ട് ചെയ്യടോ എന്നൊന്നും താൻ പറഞ്ഞില്ലല്ലോ… ആവാം എന്നേ പറഞ്ഞോളൂ. അന്ന് അതിനായി മുൻതൂക്കം. ജനങ്ങളുടെ ആവശ്യം എവിടെപ്പോയി. അതൊക്കെ മുക്കുക എന്നതായിരുന്നു ലക്ഷ്യം’ സുരേഷ് ഗോപി പറഞ്ഞു.
‘പുത്തൂരിലെ മരങ്ങൾ ഇനിയും അവിടെ നിന്നു നീക്കിയിട്ടില്ല. വീണു കിടക്കുന്ന മരങ്ങളുടെ പൊത്തുകളിൽ ഇഴജന്തുക്കൾ കയറിക്കൂടി സമീപവാസികൾക്കു ഭീഷണി ആയിരിക്കുകയാണ്. വിഷയത്തിൽ നടപടി എടുത്തിട്ട് ഉദ്യോഗസ്ഥർ വീട്ടിൽ പോയാൽ മതി എന്നു പറഞ്ഞ് അവരെ പൊതുജനം ഘെരാവോ ചെയ്യണം. ഘെരാവോ രാഷ്ട്രീയക്കാർ മാത്രം ചെയ്യേണ്ടതല്ല. പൊതുസമൂഹം അതിനു മുന്നോട്ടു വരണം. ഉദ്യോഗസ്ഥർ വീട്ടിൽ പോകേണ്ട. രാഷ്ട്രീയക്കാർ ചെയ്യുമ്പോൾ അതിനു വേറെ ഉന്നങ്ങൾ വരും’ സുരേഷ് ഗോപി വ്യക്തമാക്കി.
Comments