ഇടുക്കി : നെടുങ്കണ്ടത്ത് കുടിവെള്ള ടാങ്കിൽ വിഷം കലർത്തി. ഇല്ലാക്കനത്ത് മെറീന ടോമിയുടെ പറമ്പിൽ സ്ഥാപിച്ച കുടിവെള്ള ടാങ്കിലാണ് വിഷം കലർത്തിയത്. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് വെള്ളത്തിൽ വിഷം കലർന്നത്. രാവിലെ പാചകത്തിനായി പൈപ്പിൽ നിന്നും വെള്ളമെടുത്തപ്പോഴാണ് വിഷം കലർന്നതായി അറിഞ്ഞത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഭർത്താവ് മരിച്ച മെറീന മകളുമൊത്താണ് താമസം. ദൈനംദിന ആവശ്യങ്ങൾക്കായി കുഴൽ കിണറിനെയാണ് ഇരുവരും ആശ്രയിക്കുന്നത്. കുഴൽ കിണറിൽ നിന്നും വെള്ളം ടാങ്കിൽ ശേഖരിക്കും. ടാങ്കിൽ നിന്നും പൈപ്പുവഴിയാണ് വീടിനുള്ളിലേക്ക് വെള്ളം എത്തിക്കുന്നത്.
പാചകത്തിനായി പാത്രത്തിൽ വെള്ളം എടുത്തപ്പോൾ പതിവില്ലാതെ നിറവ്യത്യാസം കാണപ്പെട്ടു. ഇതേ തുടർന്ന് കൂടുതൽ വെള്ളമെടുത്ത് പരിശോധിച്ചപ്പോൾ രൂക്ഷ ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ടാങ്ക് പരിശോധിച്ചപ്പോഴാണ് വെള്ളത്തിൽ വിഷം കലർന്നതായി കണ്ടത്. രണ്ട് വീട്ടുകാരാണ് ഈ ടാങ്കിൽ നിന്നുള്ള വെള്ളം എടുക്കുന്നത്. അതുകൊണ്ടുതന്നെ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇടുക്കിയിലെ ഏലക്കാടുകളിൽ മുമ്പ് ഉപയോഗിച്ചിരുന്ന കൊടും വിഷമായ കീടനാശിനിയാണ് കുടിവെള്ളത്തിൽ കലർത്തിയതെന്നാണ് സൂചന.
അതേസമയം സംഭവത്തെ തുടർന്ന് പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. ഇവരിൽ പലരുടെയും കുടിവെള്ള ടാങ്ക് വീടിന് പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതാണ് ആശങ്കയ്ക്ക് കാരണം. സംഭവത്തിൽ നാട്ടുകാരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments