കോട്ടയം : യാത്രക്കാരിയോട് മോശമായി പെരുമാറിയ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടറെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ആയ പി.പി അനിലിനെതിരെയാണ് നടപടി സ്വീകരിച്ചത്.
ടിക്കറ്റ് നൽകുന്നതിനിടെ അപമര്യാദയായി പെരുമാറി എന്നാണ് അനിലിനെതിരായ കേസ്. 2020 ഡിസംബർ 25 നായിരുന്നു സംഭവം. ടിക്കറ്റ് നൽകുമ്പോൾ അനിൽ യുവതിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, ചോദ്യം ചെയ്തപ്പോൾ അപമര്യാദയായി പെരുമാറുകയുമായിരുന്നു. സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തതിനെ തുടർന്ന് അനിലിനെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് അനിലിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥന്റെ പ്രവർത്തി കെഎസ്ആർടിസിയുടെ സൽപ്പേരിന് കളങ്കമാണെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്.
Comments