കോട്ടയം: കോട്ടയത്ത് ഭാര്യമാരെ പങ്കുവെച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചങ്ങനാശ്ശേരി സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒൻപത് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾ വിദേശത്തേയ്ക്ക് കടന്നിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ ഭർത്താവ് അടക്കം ആറ് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് കോട്ടയം ജില്ലയിലെ കുറുകച്ചാലിൽ നിന്നും സംഘത്തിലുൾപ്പെട്ടെവരെ പോലീസ് പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പേരെ കുറിച്ചുള്ള വിവരം ലഭിക്കുമെന്ന നിഗമനത്തിലാണ് പോലീസ്.
സോഷ്യൽ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം ആശയവിനിമയം നടത്തിയിരുന്നത്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത്. ടെലഗ്രാം, മെസഞ്ചർ ഗ്രൂപ്പുകളിലായി ഏകദേശം അയ്യായിരത്തോളം പേരുണ്ട്. കപ്പിൾ മീറ്റ് അപ്പ് കേരള എന്നാണ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പ് വഴി ദമ്പതികൾ പരസ്പരം പരിചയപ്പെടുകയും പിന്നീട് നേരിട്ട് കാണുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്.
Comments