തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണൾ ഏർപ്പെടുത്തില്ല. കൂടാതെ, രാത്രികാല കർഫ്യൂ ഏർപ്പെടുത്തില്ലെന്നും, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലെന്നും അവലോകന യോഗത്തിൽ തീരുമാനമായി. ഏവരും വളരെ അധികം ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. സ്കൂളുകൾ അടക്കേണ്ട സാഹചര്യമില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തിൽ സ്വീകരിക്കുമെന്നും മറ്റ് തീരുമാനങ്ങളെ കുറിച്ച് വൈകാതെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കി. പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
പൊതു, സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കൂടുതൽ കർശനമാക്കും. ഓഫീസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാനും നിർദ്ദേശമുണ്ട്. വിവാഹ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി എന്നും സർക്കാർ അറിയിച്ചു.
ഇന്ന് രാവിലെ 11 മണിക്കാണ് യോഗം ചേർന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവർ പങ്കെടുത്തു. മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിച്ചത് കൊണ്ട് തന്നെ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് സർക്കാർ പറഞ്ഞു.
Comments