കൊച്ചി : ഹൈക്കോടതിക്ക് സമീപത്തുള്ള അനധികൃത കടകൾ ഒഴിപ്പിക്കാനുള്ള പോലീസ് ശ്രമത്തിനിടെ വഴിയോര കച്ചവടക്കാരന്റെ ആത്മഹത്യാ ശ്രമം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹൈക്കോടതി ഉത്തരവ് പ്രകാരം കട ഒഴിപ്പിക്കാൻ പോലീസ് എത്തിയതോടെയാണ് കച്ചവടക്കാരൻ കത്തിയെടുത്ത് സ്വയം കുത്തിയത്.
കൊച്ചി കോർപ്പറേഷന്റെ പരിധിയിലുള്ള അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കടകൾ ഒഴിപ്പിക്കാൻ പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ തന്റെ ജീവിതം ഇങ്ങനെയാകാൻ കാരണം കമ്യൂണിസ്റ്റ് പാർട്ടിയാണെന്ന് പറഞ്ഞ് കച്ചവടക്കാരൻ കത്തിയെടുത്ത് സ്വന്തം ശരീരത്തിൽ കുത്തി.
കമ്യൂണിസ്റ്റ് പാർട്ടിയാണ് ഇതിന് കാരണമെന്നും ഇത് ഭരണകൂട ഭീകരതയാണെന്നുമാണ് ഇയാൾ പറഞ്ഞത്. താൻ ഒരു കോൺട്രാക്ടറാണ്. സിവിൽ എഞ്ചിനായിറാണ്. ഈ സർക്കാർ തനിക്ക് പതിനെട്ട് ലക്ഷം രൂപ നൽകാനുണ്ട്. കെഎസ്ഇബിയ്ക്ക് പണിയെടുത്തതിന് തനിക്ക് ലക്ഷങ്ങൾ കിട്ടാനുണ്ട്. ഗതികെട്ടിട്ടാണ് ഇത്തരത്തിൽ ഒരു കടയിട്ടതെന്നും ഈ സർക്കാരാണ് തന്നെ നശിപ്പിച്ചതെന്നും യുവാവ് പറഞ്ഞു.
തനിക്ക് കള്ളക്കടത്തോ കഞ്ചാവ് കച്ചവടമോ അറിയില്ലെന്നും തനിക്ക് ജീവിക്കണമെന്നും പറഞ്ഞാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊറോണ പ്രതിസന്ധി മൂർച്ഛിച്ചതോടെയാണ് കൊച്ചി നഗരത്തിൽ വഴിയോരക്കച്ചവടക്കാരുടെ എണ്ണം വ്യാപകമായി വർദ്ധിച്ചത്. ഇവരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതിയുടെ നടപടിക്കെതിരെ കച്ചവടക്കാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്.
Comments