ചണ്ഡീഗഡ് : പത്താൻകോട്ട് സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകര സംഘത്തെ പഞ്ചാബ് പോലീസ് പിടികൂടി. അന്താരാഷ്ട്ര സിഖ് യൂത്ത് ഫെഡറേഷന്റെ പിന്തുണയോടെ പ്രവർത്തിച്ച ആറ് ഭീകരരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഗുർദാസ്പൂർ സ്വദേശികളായ അമൻദീപ്, ഗുർവീന്ദർ സിംഗ്, പർമീന്ദർ കുമാർ, രജീന്ദർ സിംഗ്, ഹർപ്രീത് സിംഗ്, രമൺ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ആറ് ഗ്രനേഡ്, ഒരു പിസ്റ്റൾ, ഒരു റൈഫിൾ, ബുള്ളറ്റ്, മാഗസിന് ഉൾപ്പെടെയുള്ളവയും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡിജിപി വി കെ ബാവ്റ അറിയിച്ചു.
ഐ എസ് വൈ എഫ് തലവൻ ലഖ്ബീർ സിംഗ് റോഡ്, ഇയാളുടെ അടുത്ത സഹായികളായ സുഖ്മീത്പാൽ സിംഗ് എന്ന സുഖ് ഭിഖാരിവാൾ, സുഖ്പ്രീത് എന്നിവരുമായി ഭീകരാക്രമണ ആസൂത്രണം നടത്തുന്നതിനായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ഭീകരർ വെളിപ്പെടുത്തി.
പിടിച്ചെടുത്ത ഗ്രനേഡുകളും ആയുധങ്ങളും വെടിക്കോപ്പുകളും ലഖ്ബീർ റോഡ് അതിർത്തിക്കപ്പുറത്ത് നിന്നും എത്തിച്ചതാണ്. രാജ്യത്തെ പ്രതിരോധ സ്ഥാപനങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ആക്രമിക്കാൻ ഇവർ ലക്ഷ്യമിട്ടിരുന്നു. പത്താൻകോട്ടിൽ രണ്ടുതവണ കൈ ഗ്രനേഡുകൾ എറിഞ്ഞതായും പ്രതികൾ സമ്മതിച്ചുന്നെ് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ നവംബറിൽ രണ്ട് തവണയാണ് പത്താൻകോട്ട് സൈനിക ക്യാമ്പിന് നേരെ ആക്രമണം നടന്നത്. 2021 നവംബർ 11 ന് രാത്രി 9.30 ന് ചക്കി പുല്ലിന് സമീപവും നവംബർ 21 രാത്രി 9 മണിക്ക് പത്താൻകോട്ടിലെ സൈന്യത്തിന്റെ 21 ഉപമേഖലയായ ത്രിവേണി ദ്വാരിന് പുറത്തുമാണ് ഗ്രനേഡ് ആക്രമണം നടന്നത്.
Comments