കോട്ടയം: സോഷ്യൽ മീഡിയയിലൂടെ ഭാര്യമാരെ പങ്കുവെച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതി നൽകിയ യുവതിയുടെ സഹോദരൻ. എട്ട് പേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. പല ലൈംഗിക വൈകൃതങ്ങൾക്കും ഇരയാക്കി. മക്കളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് വലിച്ചിഴച്ചത്. അമ്മ വിചാരിച്ചാൽ പണമുണ്ടാക്കാമെന്ന് കുട്ടികളേയും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് സഹോദരൻ പറഞ്ഞു.
ആദ്യം അറിഞ്ഞപ്പോൾ തല്ലാൻ ശ്രമിച്ചതാണ്. എന്നാൽ മാപ്പ് പറഞ്ഞ് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകി. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരൽ. ആലപ്പുഴയിൽ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയാണ് സഹോദരി സമ്മർദ്ദം താങ്ങാനാകാതെ വെളിപ്പെടുത്തിയത്. പ്രതിയ്ക്ക് 20ലേറെ വ്യാജ അക്കൗണ്ടുകളുണ്ട്. പ്രതിയുടെ കുടുംബാംഗങ്ങളിൽ നിന്നും സംഘാംഗങ്ങളിൽ നിന്നും ജീവന് ഭീഷണി ഉണ്ടെന്നും സഹോദരൻ പറഞ്ഞു.
‘ഇവന്റെ പേര് പുറം ലോകം അറിയണം. വീട്ടിലൊക്കെ ഭയങ്കര ഡീസന്റാണ്. ഇവന്റെ മുഖംമൂടി വലിച്ചെറിയണം. എട്ട് പേരാണ് എന്റെ പെങ്ങളെ ഇതിന് ഇരയാക്കിയത്. അതിൽ പാലായിലുള്ള ഒരുത്തനെ കിട്ടിയിട്ടില്ല. അവനോടാണ് പെങ്ങൾക്ക് ഏറ്റവും ദേഷ്യം. അവന്റെ വൈഫും അവനുമാണ്.. ഭയങ്കര വൃത്തികെട്ട കാര്യങ്ങളാണ്. ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങളാണെന്നും സഹോദരൻ പറഞ്ഞു.
പത്തനാട് സ്വദേശിയായ യുവതി(27) ഭർത്താവ് (32) അടക്കമുള്ളവർക്കെതിരെ നൽകിയ പരാതിയിൽ ഒൻപത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ആറ് പേർ ഇതുവരെ അറസ്റ്റിലായി. ബാക്കിയുള്ള മൂന്ന് പേരിൽ ഒരാൾ സൗദിയിലേക്ക് കടന്നതായാണ് വിവരം. ഇയാളെ ഉടൻ നാട്ടിലെത്തിച്ചേക്കും. മറ്റ് രണ്ട് പേരെ കുറിച്ച് അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.
Comments