പാലക്കാട് : പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ദമ്പതികളുടെ മകൻ സനൽ ആണ് പിടിയിലായത്. സംഭവ ശേഷം മൈസൂരുവിലേക്ക് കടന്നു കളഞ്ഞ ഇയാളെ പുതുപ്പരിയാരത്തേക്ക് വിളിച്ചു വരുത്തിയാണ് പിടികൂടിയത്.
കൃത്യം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സനലിനെ പോലീസ് പിടികൂടുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു ഇയാൾ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ രാത്രി തന്നെ സ്ഥലം വിട്ടിരുന്നു. ഫോണിൽ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയതിനാൽ ഇതിന് കഴിഞ്ഞില്ല. ശനിയാഴ്ച ഇയാൾ വീട്ടിൽ ഉണ്ടായിരുന്നതായി അയൽക്കാർ പോലീസിനോട് പറഞ്ഞിരുന്നു. ഇതോടെ സനലാണ് പ്രതിയെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു.
അന്വേഷണത്തിനിടെ സനൽ കർണാടകയിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണത്തിനായി കർണാടകയിലേക്ക് പോകാൻ ഇരിക്കുന്നതിനിടെ സഹോദരൻ സനലിനെ പുതുപ്പരിയാരത്തേക്ക് വിളിച്ചുവരുത്തുകകയായിരുന്നു. വീട്ടിൽ കള്ളൻ കയറിയെന്നും, അമ്മയെയും, അച്ഛനെയും അപായപ്പെടുത്തിയെന്നും പറഞ്ഞായിരുന്നു വിളിച്ചു വരുത്തിയത്.
സഹോദരൻ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ സനൽ ഓട്ടോയിൽ വീട്ടിലെത്തി. ഗേറ്റ് പൂട്ടിയിരിക്കുന്നതിനാൽ തിരികെ അതേ ഓട്ടോയിൽ തന്നെ മടങ്ങി. ഇത് കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിച്ച ശേഷം ഓട്ടോയെ പിന്തുടരുകയായിരുന്നു. പോലീസെത്തിയപ്പോഴേക്കും തൊട്ടടുത്ത ബസ്സ്റ്റോപ്പിൽ സനൽ നിൽക്കുന്നത് കണ്ടു. തുടർന്ന് പിടികൂടുകയായിരുന്നു. ചെറുത്തുനിൽപ്പ് കൂടാതെയാണ് സനൽ കീഴടങ്ങിയതെന്ന് അയൽവാസി ശ്രീഹരി പറഞ്ഞു.
Comments