ഹൈദരാബാദ്: കാളീവിഗ്രഹത്തിന്റെ കാൽചുവട്ടിൽ മനുഷ്യന്റെ തല വെട്ടി കൊണ്ടിട്ടു. തെലങ്കാനയിലെ നൽഗോണ്ട ജില്ലയിലാണ് സംഭവം. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ തലയാണ് കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം.
നരബലിയാണോയെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. റോഡരികിലുളള ആരാധനാലയത്തോട് ചേർന്ന കാളീവിഗ്രഹത്തിന്റെ ചുവട്ടിലാണ് ഉടലില്ലാത്ത തല കണ്ടത്. ക്ഷേത്രത്തിലെ പുരോഹിതനാണ് ഇത് ആദ്യം കണ്ടത്. ഇയാൾ അറിയിച്ചത് അനുസരിച്ചാണ് പോലീസ് സ്ഥലത്ത് എത്തിയത്.
എല്ലാ വശങ്ങളിലും സംഭവം അന്വേഷിക്കുന്നുണ്ടെന്ന് ദേവരകോണ്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആനന്ദ് റെഡ്ഡി പറഞ്ഞു. യുവാവിനെ മറ്റെവിടെയെങ്കിലും ഇട്ട് കൊലപ്പെടുത്തിയ ശേഷം തല വെട്ടി കൊണ്ടിട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതശരീരത്തിന്റെ ബാക്കി ഭാഗത്തിനായും പോലീസ് പരിശോധന നടത്തുന്നുണ്ട്.
തല കണ്ടെത്തിയ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന് തുമ്പുണ്ടാക്കാൻ ഇത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസും ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ആർക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചാൽ അറിയിക്കണമെന്ന അഭ്യർത്ഥനയോടെയാണ് പോലീസ് ചിത്രങ്ങൾ പുറത്തുവിട്ടത്.
സൂര്യപേട്ടിൽ നിന്നുളള ഒരു കുടുംബം ബന്ധപ്പെട്ടിരുന്നതായും രണ്ട് വർഷം മുൻപ് നാട്ടിൽ നിന്നും അപ്രത്യക്ഷനായ മാനസീക അസ്വാസ്ഥ്യമുളള യുവാവിന്റെ മുഖത്തോട് ഇതിന് സാദൃശ്യമുണ്ടെന്ന് അറിയിച്ചതായും പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.
Comments