മുംബൈ: സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കണമെങ്കിൽ തന്നോട് സഹകരിക്കണമെന്ന് നടിയോട് ആവശ്യപ്പെട്ട വ്യാജ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകാശ് തിവാരി എന്നയാളാണ് അറസ്റ്റിലായത്. താനെ ജില്ലയിലെ തിത്വാല മേഖലയിൽ നിന്നാണ് മലാഡ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയ്തിട്ടുണ്ട്. സ്ക്രീനിംഗ് എന്ന പേരിൽ ഇയാൾ നടിയോട് സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. സംവിധായകൻ കൂടുതൽ ആവശ്യങ്ങൾ മുന്നോട്ട് വച്ചപ്പോൾ നടി ഇത് നിരസിച്ചതോടെ ചിത്രങ്ങൾ വൈറലാക്കുമെന്ന് ഭീഷണി മുഴക്കിയയോടെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്.
കൊൽക്കത്ത സ്വദേശിനിയാണ് യുവതി. ഏതാനും ബംഗാളി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നാണ് വിവരം. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് യുവതി പ്രകാശിനെ പരിചയപ്പെടുന്നത്. മുംബൈയിൽ ഒരു പ്രൊഡക്ഷൻ ഹൗസ് നടത്തുന്നുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. തുടർന്നാണ് തന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വെബ് സീരിസിലേക്ക് അഭിനയിക്കാൻ ആളുകളെ ആവശ്യമുണ്ടെന്ന് ഇയാൾ യുവതിയോട് പറയുന്നത്. ഇത് പ്രകാരം യുവതി നിരവധി ചിത്രങ്ങൾ പ്രകാശിന് കൈമാറിയിരുന്നുവെന്ന് മലാഡ് എസ്.പി ധനഞ്ജയ് ലിഗഡെ പറഞ്ഞു.
ചിത്രങ്ങൾ ലഭിച്ചതോടെയാണ് തന്നോടൊപ്പം കഴിയണമെന്ന ആവശ്യം ഇയാൾ മുന്നോട്ട് വയ്ക്കുന്നത്. തന്റെ ഇഷ്ടങ്ങളും ആവശ്യങ്ങളും നിരസിച്ചാൽ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. പ്രകാശിന് സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ഉണ്ടെന്നത് കള്ളമാണെന്നും, ഒരിടത്ത് ജോലി ചെയ്തുള്ള പരിചയം മാത്രമാണ് ഉള്ളതെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments