ചെന്നൈ: വരദരാജപുരത്തെ അഡയാർ നദീതീരം കയ്യേറിയെന്നാരോപിച്ച് ചെന്നൈയിലെ ശ്രീ നരസിംഹ ആഞ്ജനേയർ സ്വാമി ക്ഷേത്രം തമിഴ്നാട് സർക്കാർ പൊളിച്ചുനീക്കി. താംബരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ക്ഷേത്രം പൊളിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രമാണിത്. 55 സെന്റ് സ്ഥലത്തായാണ് ക്ഷേത്രം നിൽക്കുന്നത്. എന്നാൽ ക്ഷേത്രം തണ്ണീർത്തടം കയ്യേറി നിർമ്മിച്ചതാണെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ ആരോപണം.
ഇത് ചൂണ്ടിക്കാട്ടി ക്ഷേത്ര ട്രസ്റ്റിന് റവന്യു വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ക്ഷേത്രം പൊളിക്കുന്നതിനെതിരെ ജീവനക്കാരും നാട്ടുകാരായ ഭക്തരുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്രം പൊളിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധമുയർത്തിയ 20ഓളം പേരെ പോലീസ് കരുതൽ തടങ്കലിലാക്കി. നേരത്തേയും രണ്ട് തവണ ക്ഷേത്രം പൊളിക്കാൻ അധികൃതർ എത്തിയിരുന്നെങ്കിലും ഭക്തരുടെ പ്രതിഷേധങ്ങളെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ക്ഷേത്രം പൊളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഡിഎംകെ സർക്കാരിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്. പുരാതനമായ ഒരു ക്ഷേത്രം സ്ഥലം കയ്യേറി നിർമ്മിച്ചതാണെന്ന് എങ്ങനെ പറയാനാകുമെന്ന് വിശ്വാസികൾ ചോദിക്കുന്നു. ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ ഏഴ് മാസത്തിനിടെ 160ഓളം ക്ഷേത്രങ്ങൾ പൊളിച്ചുവെന്നാണ് കണക്ക്.
Comments