ന്യൂഡൽഹി: പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചത് ഭീകരരെന്ന സംശയം ബലപ്പെടുത്തി ഭീഷണി സന്ദേശം. പഞ്ചാബിലേയും ഡൽഹിയിലേയും അഭിഭാഷകരാണ് ആരോപണവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിക്കെതിരെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് വോയ്‌സ് പരാതി നൽകിയതിന് പിന്നാലെയാണ് ഭീകരസംഘടനകളുടെ ഭീഷണി സന്ദേശമെത്തിയത്. പഞ്ചാബിലേയും സുപ്രീകോടതിയിലേയും പ്രമുഖ അഭിഭാഷകരെയടക്കം ഖാലിസ്താൻ ഭീകരർ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ.
അഭിഭാഷകരായ നിരവധി പേർക്കാണ് മുന്നേകൂട്ടി റെക്കോഡ് ചെയ്യപ്പെട്ട ശബ്ദ സന്ദേശ ഭീഷണി വന്നത്. ഈ മാസം 10-ാംതിയതി രാവിലെ 10.40, 12.36 എന്നിങ്ങനെയുള്ള സമയത്താണ് ശബ്ദസന്ദേശം വന്നതെന്നും അഭിഭാഷകർ പറഞ്ഞു. സിഖ്‌സ് ഫോർ ജസ്റ്റിസ്-അമേരിക്ക എന്ന ഭീകരസംഘടനയ്‌ക്ക് പ്രധാനമന്ത്രിക്കെതിരായ നീക്കത്തിൽ പങ്കുണ്ടെന്നും അഭിഭാഷകർ വാദിക്കുന്നു.
സിഖ് സമൂഹം എന്നും ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ്. 1984ലെ സിഖ് വിരുദ്ധകലാപത്തിലെ കുറ്റക്കാരെ ശിക്ഷിക്കാൻ ഇത്രവർഷമായിട്ടും കോടതികൾക്ക് സാധിച്ചിട്ടില്ല. അത് ഗുരുതരമായ കുറ്റമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയെകുറിച്ച് വലിയ ആധി കാണിക്കുന്ന സുപ്രീംകോടതി ആദ്യം അത്തരം കാര്യങ്ങൾ അന്വേഷിക്കട്ടെയെന്നും ഖാലിസ്താൻ ഭീകരർ സന്ദേശത്തിൽ പറയുന്നു. അതേസമയം പഞ്ചാബ് സംഭവത്തിൽ പഴുതില്ലാത്ത അന്വേഷണം വേണമെന്നും സുപ്രീംകോടതി അഭിഭാഷകർ ആവശ്യപ്പെട്ടു.
സുപ്രീംകോടതി ഇന്നലെ കൂടാനിരിക്കേയാണ് അഭിഭാഷകർക്ക് ഭീഷണിസന്ദേശം വന്നത്. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ തടഞ്ഞ വിഷയത്തിലെ അന്വേഷണത്തിൽ നിന്നും പിന്മാറണമെന്നാണ് അഭിഭാഷകർക്ക് മുന്നിറിയിപ്പ്. പൊതുതാൽപ്പര്യ ഹർജികൾ പരിഗണി ക്കരുതെന്നാണ് കോടതികൾക്കുള്ള ഭീഷണി. ജലന്ധറിലെ കോടതി സമുച്ചയത്തിൽ ബോംബ് സ്‌ഫോടനം നടന്ന സംഭവങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം പഞ്ചാബിൽ തടയപ്പെട്ടത്.
Comments