ഇസ്ലാമാബാദ്: സ്വന്തം നാട്ടിലെ യഥാർത്ഥ അതിരുകളേതാണെന്നും അനധികൃതമായി എത്ര അതിരുകൾ മാന്തിയെന്നും പാകിസ്താന് നന്നായി അറിയാം. പാകിസ്താന്റെ വിവരസാങ്കേതിക വകുപ്പിന്റെ ഒരു നടപടിയാണ് എല്ലാ കള്ളവും പൊളിച്ചടുക്കുന്നത്. ഇന്ത്യ എക്കാലവും അവകാശവാദം ഉന്നയിക്കുന്ന പാക് അധിനിവേശ കശ്മീരും ഗിൽജിത്-ബാൾട്ടിസ്താൻ മേഖലയുമാണ് വീണ്ടും ചർച്ചയാകുന്നത്. പാകിസ്താനിലെ വിവരസാങ്കേതിക വകുപ്പിന്റെ കീഴിലെ യൂണിവേഴ്സൽ സർവ്വീസ് ഫണ്ടെന്ന സ്ഥാപനത്തിനാണ് ഈ മേഖലയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതി ലഭിക്കാതിരുന്നത്.
പാകിസ്താന്റെ ഔദ്യോഗിക പ്രദേശമല്ലാത്തതിനാൽ അനുമതി നൽകാനാകില്ലെന്നും പാകിസ്താന്റെ ധനകാര്യവകുപ്പിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനത്തിൽ നിന്നോ വായ്പകൾ അതിനാൽ തന്നെ അനുവദിക്കാനാകില്ലെന്നുമാണ് രേഖാമൂലം അറിയിച്ചിട്ടുള്ളത്. ഇന്ത്യ തങ്ങളുടെ ഭൂവിഭാഗം കയ്യടക്കാൻ ശ്രമിക്കുന്നു എന്ന നിരന്തര പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന രാജ്യമാണ് പാകിസ്താൻ. എന്നാൽ ഇതോടെ അധിനിവേശ കശ്മീരും ഗിൽജിത് ബാൾട്ടിസ്ഥാനും തങ്ങളുടേതല്ലാത്ത പ്രദേശങ്ങളാണെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി അംഗീകരിക്കുകയാണ്. ഒരു സർക്കാർ വകുപ്പ് തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചത് ഇമ്രാൻ ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ്.
പാകിസ്താനിൽ പ്രവർത്തിക്കുന്ന മൊബൈൽ കമ്പിനികളാണ് വിവിധ മേഖലയിൽ മുതൽ മുടക്കാൻ ശ്രമം ആരംഭിച്ചത്. എന്നാൽ പാകിസ്താനിൽ നിന്നും സ്വരൂക്കൂട്ടുന്ന ലാഭം പാകിസ്താനിലെ മേഖലകളിൽ മാത്രമാണ് വിനിയോഗിക്കേണ്ടതെന്നാണ് സർക്കാർ നിർദ്ദേശം. ഈ നിബന്ധന പ്രകാരമാണ് അധിനിവേശ കശ്മീരിലും ഗിൽജിത്-ബാൾട്ടിസ്താനിലും അനുമതി നിഷേധിക്കപ്പെട്ടതെന്ന് കമ്പനികൾക്ക് വിശദീകരണവും ലഭിച്ചുകഴിഞ്ഞു. ഇതിനിടെ ഗിൽജിത്-ബാൾട്ടിസ്താൻ പ്രവിശ്യാ മുഖ്യമന്ത്രി ഖാലിദ് ഖുർഷിദാണ് ടെലികോം കമ്പനികളോട് സേവനമാവശ്യപ്പെട്ടത്. പാകിസ്താനിലെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന യു.എസ്.എഫിന് പക്ഷെ നിയമപരമായി തടസ്സം നിൽക്കുന്നത് അനധികൃത പ്രദേശങ്ങളെ ചൊല്ലിയുള്ള അവ്യക്തതയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതിനിടെ ഗിൽജിത്-ബാൾട്ടിസ്താൻ മേഖലയിലൂടെ കടന്നുപോകുന്ന സാമ്പത്തിക വ്യാപാര ഇടനാഴിക്കായി ചൈന വൻതോതിൽ മുതൽ മുടക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താൻ യാതൊരു നിയമപ്രശ്നവും ഉന്നയിച്ചിട്ടുമില്ല.
Comments