തിരുവനന്തപുരം: പാറശാലയിൽ സിപിഎം ജില്ലാ നേതൃത്വത്തിൽ നടന്ന മെഗാ തിരുവാതിരയിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. വിഷയത്തിൽ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി. ധീരജ് കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ പാർട്ടി വികാരം മനസിലാക്കാതെ ജില്ലാ നേതൃത്വം മുന്നോട്ട് പോയെന്നാണ് വിലയിരുത്തൽ. നേതാക്കൾക്ക് അവമതിപ്പ് ഉണ്ടാക്കി തിരുവാതിര അവതരിപ്പിച്ചെന്നും വിമർശനമുണ്ട്.
ധീരജിന്റെ വിലാപയാത്ര നടക്കുന്ന സമയത്ത് തന്നെ മെഗാതിരുവാതിര സംഘടിപ്പിച്ചത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയായാണ് സംസ്ഥാന നേതൃത്വം പറയുന്നത്. പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കി മുന്നോട്ട് പോകാനുള്ള സാഹചര്യത്തിൽ മെഗാതിരുവാതിര പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. എന്നാൽ ധീരജിന്റെ സംസ്കാര ചടങ്ങുകളുടെ സമയം കൂടി കണക്കാക്കിയാണ് തിരുവാതിരയുടെ സമയം തീരുമാനിച്ചതെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മെഗാതിരുവാതിരയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തിരുവാതിര കളി പാർട്ടിയെ മുഴുവൻ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടുന്നത്. എം.എ.ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരിപാടി കാഴ്ചക്കാരായി ഉണ്ടായിരുന്നു എന്നതും പാർട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. നേതാക്കളെ സ്തുതിച്ച് കൊണ്ടുള്ള പാട്ടുകൾ എഴുതിയതിലും നേതൃത്വം അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.
Comments