ഇസ്ലാമാബാദ് : അന്താരാഷ്ട്ര ഭീകരനും ജമാഅത്ത് ഉദ് ധവ നേതാവുമായ ഹാഫിസ് സയീദിന്റെ വീടിന് മുന്നിൽ സ്ഫോടനം നടത്തിയ സംഭവത്തിൽ കുറ്റവാളികളെ തൂക്കിക്കൊല്ലാൻ ഉത്തരവിട്ട് പാകിസ്താൻ കോടതി. ഭീകരനെതിരെ ആക്രമണം നടത്തിയ നാല് പേർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. സംഘത്തിലുണ്ടായിരുന്ന വനിതയ്ക്ക് അഞ്ച് വർഷം കഠിന തടവും വിധിച്ചു.
ഹാഫിസ് സയീദിന്റെ ലഹോറിലുള്ള വീടിന് നേരെയാണ് 2021, ജൂൺ 23 ന് ആക്രമണം നടന്നത്. സയീദിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. കാറിൽ ബോംബ് ഘടിപ്പിച്ച് നടത്തിയ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു പാകിസ്താന്റെ വാദം.
പാകിസ്താൻ ഭരണകൂടത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന ഹാഫിസ് സയീദിനെ ലക്ഷ്യം വെച്ച് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ ആക്രമണം നടത്തിയെന്നാണ് പാക് മന്ത്രിമാർ ഉൾപ്പെടെ ആരോപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെഹ്രീക് ഇ താലിബാൻ പാകിസ്താൻ നേതാവ് ഈദ് ഗുൽ, പീറ്റർ പോൾ ഡേവിഡ്, സാജിദ് ഷാ, സിയാവുള്ള, ആയിഷ ബീബി എന്നിവരെ പാക് പോലീസ് പിടികൂടി. ഹാഫിസിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത് എന്ന് തെളിഞ്ഞതോടെയാണ് ഇവർക്ക് ലഹോർ കോടതി ശിക്ഷ വിധിച്ചത്.
അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിലുള്ള ഹാഫിസ് സയീദ് ഉൾപ്പെടെ നിരവധി ഭീകരരെ പാകിസ്താൻ സംരക്ഷിക്കുകയാണെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഭീകരതയ്ക്കെതിരെ തങ്ങൾ പോരാടുന്നുവെന്ന് പാകിസ്താൻ പറയുന്നുണ്ടെങ്കിലും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനെന്ന് പറഞ്ഞ് വിദേശ രാജ്യങ്ങളിൽ നിന്നും കടം വാങ്ങുന്ന ഫണ്ട് പോലും ഭീകര പ്രവർത്തനങ്ങൾക്കായാണ് രാജ്യം ഉപയോഗിക്കുന്നത്.
Comments