കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കി ബിജെപി. പോപ്പുലർ ഫ്രണ്ടിന്റെ പൂർവ്വരൂപമായ എൻഡിഎഫ് രൂപീകരിച്ചതിന് പിന്നാലെ 35 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് കണ്ണൂരിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ കണ്ണൂരിലും തലശ്ശേരിയിലും ജില്ലാതല പൊതുസമ്മേളനം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.
അക്രമികളോട് എൽഡിഎഫ് സർക്കാർ കാണിക്കുന്ന മൃദുസമീപനമാണ് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു. കണ്ണൂരിലെ പുന്നാട് അശ്വനികുമാർ, പള്ളിക്കുന്നിലെ സച്ചിൻ, കണ്ണവത്ത് ശ്യാമപ്രസാദ്, ആലപ്പുഴയിൽ നന്ദു, ചാവക്കാട്ടെ ബിജു, പാലക്കാട് സഞ്ജിത്ത്, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ രഞ്ജിത്ത് ശ്രീനിവാസൻ തുടങ്ങിയവരെ പോപ്പുലർ ഫ്രണ്ടുകാരാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിരവധി ഭീകരപരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നാറാത്തും കനകമലയും ഇതിനുദാഹരണമാണെന്നും ഭീകരതയെ താലോലിക്കുന്ന പിണറായി സർക്കാരിന്റെ നിലപാട് മാറ്റണമെന്നും എൻ. ഹരിദാസ് ആവശ്യപ്പെട്ടു. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജനറൽ സെക്രട്ടറിമാരയ എം.ആർ സുരേഷ്, ബിജു എളക്കുഴി എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
Comments