കൊച്ചി: ദളിതനായിപ്പോയി എന്ന കാരണത്താലാണോ ഗവർണർ നിർദ്ദേശിച്ചിട്ട് കൂടി രാഷ്ട്രപതിക്ക് കേരള സർവ കലാശാലയുടെ ഡീ ലിറ്റ് നിഷേധിക്കപ്പെട്ടത് എന്ന ചോദ്യവുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഹരി.എസ്.കർത്ത. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. നവോത്ഥാനത്തിന് നേതൃത്വം നൽകാൻ ശബരിമലയിൽ യുവതികളെ ഇരുട്ടിന്റെ മറവിൽ പോലീസ് അകമ്പടിയോടെ ഒളിച്ചു കടത്തുകയും ആർത്തവമേള വരെ സംഘടിപ്പിക്കുകയും ചെയ്തതിൽ ആവേശവും അഭിമാനവും കൊള്ളുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സർക്കാരാണ് ഗവർണറുടെ നിർദേശത്തെ എതിർത്തത്. രാം നാഥ് കോവിന്ദിന് അയിത്തം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ ഭരണപക്ഷം തയ്യാറാകുന്നില്ല. ഭരണപക്ഷത്തെ കൊണ്ട് അത് പറയിപ്പിക്കാൻ പ്രതിപക്ഷവും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഹരി കർത്തായുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,
‘ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്’ എന്ന ഗുരുവചനം അക്ഷരംപ്രതി പാലിക്കാൻ നമ്മുടെ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. രാഷ്ട്രപതിക്ക് ഡീലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദേശം തള്ളിക്കളഞ്ഞ സംസ്ഥാന സർകാർ നടപടിയെ ചൊല്ലിയുള്ള വിവാദം കൊടുമ്പിരി കൊള്ളുമ്പോഴും, ഇടത് മുന്നണി സർകാർ തീരുമാനത്തിന് പ്രേരകമായിട്ടുണ്ടാകാവുന്ന ജാതിപരമായ വിവേചനത്തെ പറ്റി കേരളത്തിലെ പ്രതിപക്ഷം മിണ്ടാതിരിക്കുന്നത് ജാതിയേതര ചിന്ത കൊണ്ടാണോ എന്നാണ് എന്റെ സംശയം. ജാതി നോക്കി മാത്രം സ്ഥാനാർഥികളെ തീരുമാനിക്കുകയും ജാതി അടിസ്ഥാനത്തിൽ ഔദ്യോഗിക പദവികൾ വീതം വയ്ക്കുകയും, അങ്ങനെ എല്ലാ അർഥത്തിലും ജാതീയതയെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ഭരണ, പ്രതിപക്ഷ, ഇടത്, വലത് വ്യത്യാസമില്ല എന്നത് പക്ഷെ പരസ്യമായ രഹസ്യം. ഒരു ജാതി സംഘടനയിലോ ജാതി കൂട്ടായ്മയിലോ നാളിത് വരെ അംഗമല്ലാത്ത ഈയുള്ളവൻ എന്തായാലും ഈ പുതിയ ജാതിയേതരത്വത്തിൽ, അത് ആത്മാർത്ഥമായിട്ടാണ്
എങ്കിൽ, തീർച്ചയായും സന്തോഷിക്കുന്നു.
പ്രശ്നം അതല്ല. രാജ്യത്തെ പരമോന്നത പദവി വഹിക്കുന്ന പ്രഥമ പൗരന്, കേരള സർവ കലാശാലയുടെ ഡീ ലിറ്റ്, ചാൻസലർ പ്രത്യേക താൽപര്യം എടുത്തിട്ട് കൂടി, എന്ത് കൊണ്ട് നിഷേധിക്കപ്പെട്ടു എന്നതിന് തൃപ്തികരമായ ഒരു വിശദീകരണം ഇനിയും ഉണ്ടായിട്ടില്ല എന്നതാണ് അത്ഭുതകരം. അപ്പോൾ പിന്നെ, അദ്ദേഹം ഒരു ദളിതനായിപ്പോയി എന്നതല്ലാതെ മറ്റൊരു കാരണവും സാധാരണക്കാർക്ക് എത്ര ചിന്തിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല.
നവോത്ഥാനത്തിന് നേതൃത്വം നൽകാൻ ശബരിമലയിൽ യുവതികളെ ഇരുട്ടിന്റെ മറവിൽ പോലീസ് അകമ്പടിയോടെ ഒളിച്ചു കടത്തുകയും ആർത്തവമേള വരെ സംഘടിപ്പിക്കുകയും ചെയ്തതിൽ ആവേശവും അഭിമാനവും കൊള്ളുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സർക്കാരാണ് ഗവർണറുടെ നിർദേശത്തെ എതിർത്തത് എന്നത്രെ വൈസ് ചാൻസലർ സൂചിപ്പിച്ചത്. അത്തരം വാർത്തകൾ ആരും ഇത് വരെ നിഷേധിച്ചിട്ടുമില്ല. എന്ത് കൊണ്ട് രാം നാഥ് കോവിന്തിന് അയിത്തം എന്ന് വ്യക്തമാക്കാൻ ഭരണത്തിലിരിക്കുന്നവർക്കും, അവരതിന് തയ്യാറാവുന്നില്ല എങ്കിൽ അവരെക്കൊണ്ട് വ്യക്തമാക്കിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിനും ഇല്ലേ? എന്ത് കൊണ്ട് ഇരു കൂട്ടരും അതിന് മടിക്കുന്നു?
സിപിഎമ്മിനെതിരെ ചില കേന്ദ്രങ്ങൾ ഉയർത്തുന്ന ആരോപണമാണ് ആ പാർട്ടിയുടെ പരമോന്നത സമിതിയിൽ ഒരു ദളിതന് ഇന്ന് വരെ പ്രവേശനം അനുവദിച്ചിട്ടില്ല എന്നത്. പണ്ട് ഉന്നതനായൊരു നേതാവ് ആ പാർട്ടിയിലെ തന്നെ മറ്റൊരു നേതാവിനെ പരസ്യമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും ആരോപണമുണ്ട്. നവോത്ഥാനകാലമായാലും പാർട്ടിക്കും നേതാക്കൾക്കും ‘ജാത്യാൽ ഉള്ളത് തൂത്താൽ പോവില്ല’ എന്നാണോ എന്നറിയില്ല.
ഭരണപക്ഷത്തെ ആക്രമിക്കാനുള്ള ഒരവസരവും പാഴാക്കാത്തവരാണ് നമ്മുടെ പ്രതിപക്ഷം. എന്നാലിപ്പോൾ, ഈ വിഷയത്തിൽ, ഇംഗ്ലണ്ടിലെ Her Majesty’s Loyal Opposition എന്ന പോലെ, Chief Minister’s Loyal Opposition ആയി മാറുകയാണോ കേരളത്തിലെ പ്രതിപക്ഷം?
Comments