ചെന്നൈ : ഇസ്ലാമിനെ വിമർശിച്ചെന്ന പരാതിയിൽ യുക്തിവാദി കൂടിയായ അനീഷ് ജാസിക്ക് ജാമ്യം അനുവദിച്ച് തമിഴ്നാട് കോടതി . കോയമ്പത്തൂരിലെ ബികെ പുദൂർ സ്വദേശിയാണ് അനീഷ് ജാസി
ഡിസംബർ 29നാണ് ഫേസ്ബുക്കിൽ ‘ഇസ്ലാം വിരുദ്ധ പോസ്റ്റുകൾ’ ഇട്ടെന്ന് ആരോപിച്ച് തമിഴ്നാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . എന്നാൽ ജാസിയ്ക്കെതിരെ തെളിവില്ലെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലെ ജഡ്ജി ആർ ശക്തിവേൽ, അഭിപ്രായപ്പെട്ടു. ഇയാൾക്കെതിരെയുള്ള കുറ്റം ഇനിയും തെളിയിക്കേണ്ടതുണ്ട് . ഹർജിക്കാരൻ പൊതുജന ശല്യം സൃഷ്ടിക്കുന്നുവെന്നതിനും പ്രഥമദൃഷ്ട്യാ തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി ആർ ശക്തിവേൽ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭരണഘടന പ്രകാരം മതത്തെക്കുറിച്ചും ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചും തന്റെ ചിന്തകൾ പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്,” ജഡ്ജി പറഞ്ഞു.
ഡിസംബർ 29 ന് സഹപ്രവർത്തകനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് അനീഷിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് . വാറന്റില്ലാതെയാണ് അറസ്റ്റ് ചെയ്തത്. അനീഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം മാത്രമാണ് എഫ്ഐആർ തയ്യാറാക്കിയതെന്നും അനീഷിന്റെ സുഹൃത്ത് ആരോപിച്ചിരുന്നു.
ഇസ്ലാമിനെയും പ്രവാചകനെയും വിശുദ്ധ ഖുർആനെയും അധിക്ഷേപിച്ചുകൊണ്ട് അനീഷ് പോസ്റ്റുകൾ ഇട്ടെന്നാണ് സബ് ഇൻസ്പെക്ടർ വി ഗണേഷ് കുമാർ പറയുന്നത് . താൻ ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ചിട്ടുണ്ടെന്നും അവയുടെ പകർപ്പുകൾ എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്നും ഗണേഷ് കുമാർ പറയുന്നു . “വിശുദ്ധമാണെന്ന് ശഠിക്കുന്ന ഒരു പുസ്തകത്തിന് മുകളിൽ ആളുകൾ മുതലക്കണ്ണീർ പൊഴിക്കുന്നു ” “ഹദീസ് വായിക്കുമ്പോൾ അവൻ ലജ്ജിക്കുന്നു” എന്നിങ്ങനെയാണ് അനീഷിന്റെ പോസ്റ്റുകളെന്ന് എഫ് ഐ ആറിൽ പറയുന്നു . മുഹമ്മദ് നബിയെ സ്വയം പ്രഖ്യാപിത ദൈവിക സ്ത്രീയോട് ഉപമിച്ചതായും ആരോപണമുണ്ട് .
Comments